തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സർക്കാർ നടത്തുന്ന ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക്. രോഗ ലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ആരിൽ നിന്നും രോഗം പകരാം എന്ന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. " ജീവൻ്റെ വിലയുള്ള ജാഗ്രത " എന്നതാണ് മൂന്നാം ഘട്ട ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിൻ്റെ മുദ്രാവാക്യം .
'നിലവിൽ കൊവിഡ് 19 ബാധിക്കുന്നതിൽ 60% പേരും രോഗലക്ഷണമില്ലാത്തവരാണ്. സമ്പർക്കം പുലർത്തുന്ന ആരിൽ നിന്നും രോഗം ആർക്കും പകരാമെന്ന ഘട്ടമാണിത്. അതിനാൽ ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണം. ഒരാളിൽ നിന്നും രണ്ട് മീറ്റർ അകലം പാലിക്കണം. ആളുകളുമായി ഇടപഴകുന്ന സ്ഥലങ്ങളിൽ സാമൂഹിക അകലം ഉറപ്പുവരുത്തണം. ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കരുത്. മാസ്ക് ധരിച്ചും സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചും വൈറസിൻ്റെ കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ശക്തയായ ജാഗ്രത കൊണ്ടാണ് സംസ്ഥാനത്ത് മരണനിരക്ക് കുറക്കാനായത്. ഈ ജാഗ്രതക്ക് ജീവൻ്റെ വിലയുണ്ട്. അതിനാൽ " ജീവൻ്റെ വിലയുള്ള ജാഗ്രത " എന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുക്കണം.' മുഖ്യമന്ത്രി അഭ്യർഥിച്ചു.
പൊതു സ്ഥലങ്ങളിലും സർക്കാർ ഓഫീസുകളിലുമുൾപ്പെടെ കൈകൾ സോപ്പുപയോഗിച്ച് ശുചിയാക്കുന്നതിനും സാനിറ്റൈസർ ഉപയോഗിക്കുന്നതിനുമാണ് ബ്രേക്ക് ദ ചെയിൻ ആദ്യഘട്ടം തുടക്കം കുറിച്ചത്. തുടരണം ജാഗ്രത എന്ന ക്യാമ്പയിനോടെ "തുപ്പല്ലേ തോറ്റു പോകും "എന്നതായിരുന്നു ബ്രേക്ക് ദ ചെയിനിൻ്റെ രണ്ടാം മുദ്രാവാക്യം.