തിരുവനന്തപുരം : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അയോധ്യ പ്രതിഷ്‌ഠാദിനത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ കേരളത്തിലെ പാര്‍ട്ടി ആരെയാണ് ഭയക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran against congress). ജനുവരി 22ന് പ്രതിഷ്‌ഠാദിനത്തിൽ കർണാടക, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ആഘോഷ പരിപാടികളാണ് ആലോചിച്ചിട്ടുള്ളത്. എന്നാൽ രാഹുൽ ഗാന്ധിയുടെ മണ്ഡലമുള്ള കേരളത്തിൽ ഹിന്ദുക്കളുടെ സെന്‍റിമെന്‍റ്‌സിനെ അവഗണിക്കുകയാണ്.
അയോധ്യയിൽ രാമക്ഷേത്രം ഉയരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ജാതി, മത ചിന്തകള്‍ക്ക് അതീതമായി മുന്നേറ്റത്തിൽ പങ്കാളികളാവും എന്ന് ബിജെപിക്ക് ഉറപ്പുണ്ട്. മുസ്ലിം ലീഗ് നേതാക്കൾ വരെ അയോധ്യ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിൽ പ്രശ്‌നം ഇല്ലെന്ന് പറഞ്ഞിട്ടും കോൺഗ്രസ് ആരെയാണ് ഭയക്കുന്നത്. മറുപടി പറയാതെ കോൺഗ്രസിന് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രതിഷ്‌ഠാദിനത്തിൽ അമ്പലങ്ങളിലും പരിസരങ്ങളിലും ശുചീകരണ പ്രവൃത്തി നടത്താനും വീടുകളിൽ ദീപം തെളിയിക്കാനുമാണ് ബിജെപിയുടെ തീരുമാനം.
കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നു : അതേസമയം, കേരളത്തിൽ ക്രമസമാധാന നില തകർന്നു എന്നതിന്‍റെ തെളിവാണ് ഇന്നലെ ഇടുക്കിയിൽ അടക്കം ഉണ്ടായതെന്നും നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ഹാജരാക്കേണ്ട ഇടത്ത് അവതരിപ്പിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന് ആദ്യം ആരോപിച്ചത് തങ്ങളാണ്. കേസ് നിലവിൽ കോടതിയിൽ കിടക്കുകയാണ്.
അന്വേഷണത്തിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തത്. ചില ആളുകളെ ചോദ്യം ചെയ്യാൻ ബാക്കിയുണ്ട്. അവരെ സമയമാകുമ്പോൾ ചോദ്യം ചെയ്യും. അതില്‍ എന്തിനാണ് വേവലാതിപ്പെടുന്നത്. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും കേസിൽ എട്ടുകൊല്ലം കഴിഞ്ഞതിനുശേഷം ആണ് അവരെ ചോദ്യം ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ പരിപാടികളിൽ പങ്കെടുത്തവരെ സൈബർ ബുള്ളീങ് നടത്തി വായ അടപ്പിക്കുക എന്നുള്ളത് സൈബർ സഖാക്കൻമാരുടെയും ജിഹാദികളുടെയും രീതിയാണ്. ശോഭനയ്‌ക്കും മറിയക്കുട്ടിക്കും നേരിടേണ്ടി വരുന്നതും അതുതന്നെയാണ്. എന്നാൽ ആ കാലം കഴിഞ്ഞുപോയെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടി എൻ പ്രതാപൻ പിഎഫ്ഐ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്. പ്രതാപന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് അബ്‌ദുൽ ഹമീദ് ആണ്. അയാൾ പിഎഫ്ഐക്കാരനും ജാമിയ മിലിയ സംഭവത്തിൽ ഉൾപ്പെട്ട ആളുമാണ്. പ്രതാപന് പച്ചയായ വർഗീയതയുണ്ട്. ഇതിന്‍റെ ഫോട്ടോ അടക്കമുള്ള തെളിവുകൾ പിന്നീട് പുറത്തുവിടുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.