തിരുവനന്തപുരം: ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് എം.സൂസപാക്യം സ്ഥാനമൊഴിയുന്നു. ചുമതലകൾ അതിരൂപത സഹായ മെത്രാൻ ഡോ.ആർ ക്രിസ്തു ദാസിനെ ഏൽപ്പിച്ചതായി വൈദികർക്ക് അയച്ച സന്ദേശത്തിൽ ആർച്ച് ബിഷപ്പ് എം. സൂസപാക്യം അറിയിച്ചു. 75 വയസ് പൂർത്തിയാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
അതിരൂപതയിൽ തന്‍റെ സ്ഥാനത്ത് നിന്നുകൊണ്ട് തീരുമാനങ്ങൾ എടുക്കുവാനുള്ള അവകാശവും ഉത്തരവാദിത്വവും സഹായ മെത്രാനെ ഏൽപ്പിക്കുന്നു. സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതും സഹായ മെത്രാന്‍ ആയിരിക്കും. തന്നെ ഉത്തരവാദിത്വങ്ങളിൽ നിന്ന് സഭ ഒഴിവാക്കുന്നത് വരെ എല്ലാ തീരുമാനങ്ങളുടെ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
അടുത്ത മാസം പത്തിന് വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിൽ നിന്നും അതിരൂപത സെമിനായിരിലേക്ക് മാറാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. 1990 ഫെബ്രുവരി രണ്ടിനാണ് തിരുവനന്തപുരം അതിരൂപത മെത്രാനായി സൂസപാക്യം ചുമതലയേറ്റത്. തുടർന്ന് 1991 ജനുവരി 20 മുതലാണ് രൂപതയുടെ സ്വതന്ത്ര ഭരണം അദ്ദേഹം ഏറ്റെടുത്തത്.