തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വയ്ക്കാനും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാനും സർവകക്ഷി യോഗത്തിൽ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വയ്ക്കുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മിഷനെ സർക്കാർ ഔദ്യോഗികമായി അറിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിന് ശേഷം നടക്കുമെന്നാണ് സർക്കാർ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാനും ചവറ, കുട്ടനാട് തുടങ്ങിയ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വയ്ക്കുന്നത് സംബന്ധിച്ചും അഭിപ്രായ സമന്വയത്തിനായി സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിച്ചത്.
കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ സംവിധാനത്തെ ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതും ഉചിതമല്ല. ഉപതെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും കാര്യമായ പ്രവർത്തനത്തിന് കാലാവധിയുണ്ടാവില്ല. മൂന്നര മാസം മാത്രം ലഭിക്കുന്ന അംഗത്തെ തെരഞ്ഞെടുക്കാൻ ഭീമമായ തുക ചെലവിട്ട് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നാലു മാസത്തേക്ക് മാത്രമായി ഒരു ഉപതെരഞ്ഞെടുപ്പ് വേണ്ട എന്നാണ് സംസ്ഥാനത്തെ എല്ലാ രാഷ്‌ട്രീയ പാർട്ടികളുടേയും അഭിപ്രായം.
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റുന്നതിൽ ബി.ജെ.പി യോഗത്തിൽ എതിർപ്പ് അറിയിച്ചു. കൊവിഡ് വ്യാപനം അടുത്ത വർഷം പകുതിവരെ എന്തായാലും ഉണ്ടാകുമെന്നും അതുകൊണ്ടുതന്നെ അനിശ്ചിതമായി തെരഞ്ഞെടുപ്പ് നടത്തുന്നത് കേരളത്തിലെ വികസനത്തെ ബാധിക്കും എന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാവില്ല എന്ന നിലപാട് തന്നെയാണ് മുഖ്യമന്ത്രിയും സർവകക്ഷി യോഗത്തിൽ എടുത്തത്. എന്നാൽ യു.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ശക്തമായ നിലപാടാണ് എടുത്തത്. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് നീട്ടാൻ ധാരണയായത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ച ചെയ്‌ത ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. സർവകക്ഷി യോഗത്തിൽ കേരള കോൺഗ്രസ് എം പ്രതിനിധീകരിച്ച് ഔദ്യോഗിക ക്ഷണം ജോസ് കെ. മാണിക്കായിരുന്നു.