തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ നടപടി കൂടുതൽ ശക്തമാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ഗുണ്ടകളെ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രൂപീകരിച്ച പ്രത്യേക സംഘങ്ങളുടെ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് നിരവധി ഗുണ്ടകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പൊലീസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ മീറ്റിങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഴിമതികളിൽ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കാളികള്‍ ആകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാരും ഉയര്‍ന്ന പാെലീസ് ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ ചെലുത്തണം. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് ജാഗ്രത പുലർത്തണം. മതസ്പര്‍ദ്ധയും സാമുദായിക സംഘര്‍ഷവും വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം.
മയക്കുമരുന്നിന്‍റെ വിതരണവും കടത്തും തടയാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. ക്രൈം റിവ്യൂ മീറ്റിങിൽ ഇക്കൊല്ലം ജനുവരി മുതൽ മൂന്നുമാസത്തെ വിവിധ കേസുകളുടെ അന്വേഷണ പുരോഗതി അദ്ദേഹം വിലയിരുത്തി. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
പോക്സോ കേസുകള്‍, കൊലപാതകം ഉള്‍പ്പെടെയുളള ക്രൈം കേസുകള്‍ എന്നിവയുടെ അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തി. എസ്.പിമാർ മുതല്‍ എ.ഡി.ജി.പിമാർ വരെയുളള പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.