തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങൾ നിരത്തുകൾ കീഴടക്കുന്ന കാലമാണിത്. പല വാഹന നിർമാതാക്കളും വൈദ്യുതി വാഹനങ്ങളുടെ നിർമാണത്തിലേക്ക് കടന്നു കഴിഞ്ഞു. അന്താരാഷ്ട്ര ഓട്ടോ ഷോകളിൽ ഉൾപ്പടെ വൈദ്യുതി വാഹനങ്ങളുടെ നിരവധി കൺസെപ്റ്റ് മോഡലുകളാണ് അവതരിപ്പിക്കപ്പെടുന്നത്. ഈ സാധ്യതകളും പരിസ്ഥിതി സംരക്ഷണവും മുന്നിൽ കണ്ട് മുന്നോട്ട് കുതിക്കാൻ ഒരുങ്ങുകയാണ് കേരളവും. രാജ്യത്ത് തന്നെ ആദ്യമായി വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇലക്‌ട്രിക്കൽ വാഹന നയം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.
2019 മാർച്ചിലാണ് സംസ്ഥാന സർക്കാർ വൈദ്യുതി വാഹന നയം പ്രഖ്യാപിക്കുന്നത്. 2022ഓടെ സംസ്ഥാനത്ത് പത്ത് ലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കുക എന്നതാണ് നയം. കൂടാതെ വൈദ്യുതി വാഹന വ്യവസായവുമായി ബന്ധപ്പെട്ട് കൂടുതൽ നിക്ഷേപം കൊണ്ടുവരികയും മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും നയത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളാണ്.
വൈദ്യുതി വാഹന നിർമാണത്തിന് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചതിന്‍റെ ഭാഗമായി പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിനാണ് നിർമാണ ചുമതല. ഇലക്‌ട്രിക് ഓട്ടോറിക്ഷകളുടെ നിർമാണമാണ് ആദ്യ ഘട്ടത്തിൽ. കെ.എ.എല്ലിന്‍റെ 'നീം-ജി' ഓട്ടോറിക്ഷകൾ ഇതിനകം നിരത്തുകൾ കീഴടക്കിയിട്ടുണ്ട്. മൂന്നര മണിക്കൂർ ചാർജ് ചെയ്താൽ 90 കിലോമീറ്റർ വരെ ഓടിക്കാം എന്നതാണ് 'നീം-ജി'യുടെ പ്രത്യേകത. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുചക്രവാഹനങ്ങളും ബസുകളും നിർമിക്കാനുള്ള ഒരുക്കത്തിലാണ് കെ.എ.എൽ.
സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളെയും ഘട്ടം ഘട്ടമായി വൈദ്യുതിയിലേക്ക് മാറ്റുകയാണ് വൈദ്യുതി വാഹന നയത്തിന്‍റെ മറ്റൊരു ലക്ഷ്യം. 2025ഓടെ കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസുകളും വൈദ്യുതിയിലേക്ക് മാറ്റും. പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയുടെ എട്ട് ഇലക്‌ട്രിക്കൽ ബസുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്.
സർക്കാർ സ്ഥാപനമായ അനർട്ടിനാണ് ഇ-വെഹിക്കിൾ നയം നടപ്പാക്കാൻ ചുമതല. ആദ്യ പടിയായി സർക്കാർ വാഹനങ്ങൾ വൈദ്യുതിയിലേക്ക് മാറ്റും. വിവിധ വകുപ്പുകൾ ഇതിനകം തന്നെ വൈദ്യുതി വാഹനങ്ങളിലേക്ക് മാറി കഴിഞ്ഞു. മോട്ടോർ വാഹന വകുപ്പിനായി 64 ഇലക്‌ട്രിക് കാറുകൾ ഉടൻ എത്തും. വാഹനങ്ങൾ സ്വന്തമായി വാങ്ങാതെ വാടകയ്ക്ക് എടുക്കുന്നതിനാണ് മുൻതൂക്കം. ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷനുകളും പലയിടങ്ങളിലും സ്ഥാപിച്ചു കഴിഞ്ഞു.
കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഇത്തരത്തിൽ 183 സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ ആറ് കോർപ്പറേഷനുകളിലാണ് കെ.എസ്.ഇ.ബി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ഒക്ടോബർ അവസാനത്തോടെ ഇവ പൂർത്തിയാകും. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് താൽപര്യമുള്ള സ്വകാര്യ വ്യക്തികൾക്കും ആവശ്യമായ സഹായം നൽകുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള പറഞ്ഞു.
വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ മറ്റുള്ളവർക്ക് മാതൃകയാവുകയാണ് തിരുവനന്തപുരം നഗരസഭ. വൈദ്യുതി വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് 25 ശതമാനം നികുതി ഇളവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.