പത്തനംതിട്ട: ചിറ്റാറില്‍ റോഡരികില്‍ പ്രസവിച്ച യുവതിയ്ക്ക് കരുതലായ ആശ പ്രവര്‍ത്തക സതി പ്രസാദിനേയും നേഴ്‌സ് സി.കെ മറിയാമ്മയേയും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഇതോടൊപ്പം അടുത്ത വീട്ടിലെ സ്ത്രീകള്‍, കനിവ് 108 ആംബുലന്‍സ് ജീവനക്കാരായ സുജിത്ത്, ജയേഷ്‌കുമാര്‍ എന്നിവരെയും മന്ത്രി അഭിനന്ദിച്ചു. ഇങ്ങനെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നാടിന്‍റെ അഭിമാനമാണെന്ന് വീണ ജോര്‍ജ് പറഞ്ഞു.
ഞായറാഴ്ച(24.04.2022) വൈകിട്ട് 5.30ഓടെയാണ് സീതത്തോട് കൊടുമുടി കുന്നേല്‍പടിക്കൽ ഭാഗത്തെ റോഡരികില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയ്ക്ക് പ്രസവ തീയതി എത്തിയിരുന്നില്ല. ഒന്നര വയസുള്ള കുഞ്ഞിനോടൊപ്പം കൂട്ടുകാരിയുടെ വീട്ടില്‍ പോയി വരുന്ന സമയത്താണ് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.
ഇതറിഞ്ഞ സമീപ പ്രദേശത്തുള്ളവര്‍ ആശ പ്രവര്‍ത്തക സതി പ്രസാദിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ സതി പ്രസാദ് സ്ഥലത്തെത്തി 108 ആംബുലന്‍സിന്‍റെ സഹായം തേടി. അടുത്ത വീട്ടിലെ അമ്പിളി ഗോപി, സിന്ധു ബിനു എന്നിവരും സഹായത്തിനെത്തി. ആബുലന്‍സും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ്.കെ. മറിയാമ്മയും സ്ഥലത്തെത്തി.
യുവതിയെ ഇവര്‍ ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ യുവതിയോടൊപ്പം നില്‍ക്കാന്‍ ആരുമില്ലായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ ആശ പ്രവര്‍ത്തക യുവതിയ്ക്ക് സഹായിയായി നിന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.