പത്തനംതിട്ട: വയലിലെ ചെളിയിൽ പുതഞ്ഞുകിടന്ന യുവാവിന്‍റെ ജീവൻ രക്ഷിച്ച് പൊലീസ്. മൈലപ്ര മണ്ണാറക്കുളഞ്ഞിയിൽ വയലിലെ ചെളിയിൽ അരക്കെട്ടോളാം പുതഞ്ഞു യുവാവ് കിടക്കുന്നതായി വിവരം കിട്ടയതിനെ തുടര്‍ന്ന് മലയാലപ്പുഴ പൊലീസ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ന്(15.09.2022) രാവിലെ പത്തു മണിക്ക് ശേഷമാണ് സംഭവം.
മലയാലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ വിജയന്‍റെ നിർദേശാനുസരണം എസ് ഐമാരായ അനീഷ്, സലിം, സി പിഒ അഖിൽ, ജനമൈത്രി ബീറ്റ് ഓഫീസർ മാരായ മനോജ് സി . കെ , അരുൺ രാജ് എന്നിവരെത്തി ചെളിയിൽ നിന്നും യുവാവിനെ വലിച്ചുകയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. കാലുകൾ കോച്ചിമരവിച്ച നിലയിലായിരുന്നു യുവാവ്. ശരീരത്തുനിന്നും ചെളി കഴുകി കളഞ്ഞ് കുളിപ്പിച്ച് വൃത്തിയാക്കി. വെള്ളം കുടിക്കാൻ നൽകിക്കഴിഞ്ഞപ്പോൾ പൊലീസ് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. പരസ്പര വിരുദ്ധമായാണ് യുവാവ് സംസാരിച്ചത്. വസ്ത്രം മാറ്റാൻ വിസമ്മതിക്കുകയും ചെയ്‌തു.
മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് ബോധ്യപ്പെട്ട പൊലീസുദ്യോഗസ്ഥർ വളരെ പണിപ്പെട്ടു വസ്ത്രം മാറ്റി വേറെ വസ്ത്രം ധരിപ്പിച്ചു. തുടർന്ന് ജില്ലയിലെയും സമീപജില്ലകളിലെയും പൊലീസ് സ്റ്റേഷനുകളിൽ ആളെ കാണാതായതിനു പരാതി ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണം നടത്തി. ശൂരനാട് പോലീസ് സ്റ്റേഷനിൽ കാണാതായതിന് പരാതി ലഭിച്ചതായി അറിഞ്ഞു. പോരുവഴി സ്വദേശിയാണെന്നും വ്യക്തമായി.
പിന്നീട് യുവാവിന്‍റെ ബന്ധുവിന്‍റെ ഫോൺ നമ്പർ ലഭ്യമാക്കി ബന്ധപ്പെടുകയും, 108ആംബുലൻസിൽ പത്തനംതിട്ട സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ ലഭ്യമാക്കുകയും ചെയ്‌തു. തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിനെ അവരോടൊപ്പം അയക്കുകയായിരുന്നു. യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയതിന്‍റെ ആശ്വാസത്തിലാണ് പൊലീസുദ്യോഗസ്ഥർ.