പത്തനംതിട്ട: കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനായതുകൊണ്ട് ഈ മണ്ഡലകാലത്ത് സന്നിധാനത്തെ ആരോഗ്യവകുപ്പിന്‍റെ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലൂടെ രക്ഷിക്കാനായത് 851 അയ്യപ്പന്മാരുടെ ജീവനുകൾ. അതേസമയം അതീവ ഗുരുതരനിലയിൽ സന്നിധാനത്തെ ആശുപത്രിയിലെത്തിയ 875 ഭക്തരിൽ 24 പേർക്ക് ജീവൻ നഷ്‌ടവുമായി.
സന്നിധാനത്തെ ആശുപത്രിയിൽ ഈ സീസണിൽ ഇന്ന് ഉച്ചവരെ 44,484 ഭക്തരാണ് ചികിത്സക്കെത്തിയത്. ശരീരവേദന, ഹൃദയസംബന്ധമായ അസുഖങ്ങൾ, അപസ്‌മാരം, പനി തുടങ്ങിയ രോഗങ്ങൾക്കാണ് ഭൂരിഭാഗം പേരും ചികിത്സ തേടിയത്. ജീവൻ നഷ്‌ടമായവരിൽ മിക്കവരും ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവരോ തുടർച്ചയായി മരുന്നുകഴിക്കാൻ ഡോക്‌ടർമാർ ശിപാർശ ചെയ്‌തവരോ ആണെന്ന് മെഡിക്കൽ നോഡൽ ഓഫിസർ ഡോ. ഇ.പ്രഷോദ് പറഞ്ഞു. വേണ്ടത്ര വിശ്രമമില്ലാതെയുള്ള മലകയറ്റവും ജീവൻ നഷ്‌ടമാകാൻ ഇടയാക്കിയിട്ടുണ്ടെന്നും ഡോക്‌ടർ പറഞ്ഞു.
പമ്പയിൽനിന്ന് മല കയറുന്ന അയ്യപ്പന്മാർക്ക് അടിയന്തര വൈദ്യസഹായത്തിനായി 15 എമർജൻസി മെഡിക്കൽ സെന്‍ററുകൾ (ഇ.എം.സി) ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. മകരവിളക്കു പ്രമാണിച്ച് ജനുവരി ഒന്നുമുതൽ കരിമലയിൽ ഒരു ഡിസ്‌പെൻസറി കൂടി പ്രവർത്തനമാരംഭിക്കും. നിലവിൽ പമ്പ, നീലിമല, അപ്പാച്ചിമേട്, ചരൽമല, മരക്കൂട്ടം, വാവർനട, പാണ്ടിത്താവളം, സന്നിധാനം എന്നിവിടങ്ങളിലെ ഇ എം സിയിലൂടെ ഭക്തർക്ക് വൈദ്യസഹായവും നൽകിവരുന്നുണ്ട്.
ഇവിടങ്ങളിലെത്തുന്ന രോഗികളിൽ ഗുരുതരപ്രശ്‌നമുള്ളവരെ സന്നിധാനത്തെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അവിടെനിന്നു പ്രാഥമിക ചികിത്സ നൽകി പമ്പയിലേക്കും തുടർന്നു പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും കൊണ്ടുപോകും. ഇതിനായി ദേവസ്വം ബോർഡിന്‍റെ ആംബുലൻസ് സേവനം മുഴുവൻ സമയവും ലഭ്യമാണ്.
കാർഡിയോളജി, ജനറൽ മെഡിസിൻ, അനസ്‌തീഷ്യ, സർജറി, ഓർത്തോപീഡിക്‌സ്, ഇ.എൻ.ടി എന്നിങ്ങനെ സ്‌പെഷലിസ്റ്റ് ഡോക്‌ടർമാർ ഉൾപ്പെടെ 10 ഡോക്‌ടർമാർ, എട്ട് നഴ്‌സുമാർ, നാല് നഴ്‌സിങ് അസിസ്റ്റന്‍റുമാർ, ഏഴ് അറ്റൻഡർമാർ, അഞ്ച് ഫാർമസിസ്റ്റുകൾ, രണ്ട് ലാബ് ടെക്‌നീഷ്യൻമാർ എന്നിവരുടെ സേവനം മുഴുവൻ സമയവും സന്നിധാനത്തെ ആശുപത്രിയിൽ ലഭ്യമാണ്.