പത്തനംതിട്ട : രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികമാഘോഷിക്കുമ്പോൾ എവറസ്റ്റിനു മുകളിൽ ഇന്ത്യൻ പതാക പാറിച്ച പത്തനംതിട്ടക്കാരൻ ഷെയ്ഖ് ഹസന്‍ഖാന് അത് സ്വപ്‌ന സഫല്യം കൂടിയായിരുന്നു. ഏപ്രില്‍ ഒന്നിനാണ് 34കാരനായ ഷെയ്ഖ് ഹസന്‍ഖാൻ സ്വദേശമായ പന്തളം പൂഴിക്കാട് നിന്ന് യാത്ര ആരംഭിച്ചത്.
വിദേശികളുൾപ്പടെ 13 അംഗ സംഘമാണ് യാത്ര പുറപ്പെട്ടത്. ഒടുവില്‍ എവറസ്റ്റ് കീഴടക്കാനുണ്ടായിരുന്നത് അഞ്ചുപേര്‍ മാത്രമായിരുന്നു. ഞായറാഴ്‌ച (മെയ് 22) രാവിലെയോടെ എവറസ്റ്റ് കൊടുമുടിയിൽ ഇന്ത്യൻ പതാക ഉയർത്തിക്കൊണ്ട് കേരളക്കരയ്‌ക്കാകെ ഹസൻഖാൻ അഭിമാനമായി മാറി.
ബേസ് ക്യാമ്പില്‍ ഹസൻഖാൻ ചിത്രപ്രദര്‍ശനവും നടത്തി. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് മലകയറ്റം വിഷയമാക്കി കേരളത്തിലെ 14 ജില്ലകളിലെ വിദ്യാർഥികള്‍ക്കിടയില്‍ നടത്തിയ ചിത്രരചനാമത്സരത്തില്‍ ഒന്നാമതെത്തിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
എവറസ്റ്റ് കയറ്റത്തിനുള്ള ഒരുക്കങ്ങള്‍ക്കുള്‍പ്പെടെ ഹസൻഖാന് ചെലവായത് 30 ലക്ഷത്തോളം രൂപയാണ്. സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിലെ സീനിയർ ഗ്രേഡ് അസിസ്റ്റന്‍റായ ഹസന്‍ഖാൻ, പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഉത്തരകാശിയിലെ നെഹ്‌റു പര്‍വതാരോഹണ പരിശീലനകേന്ദ്രത്തില്‍ പരിശീലനം നേടിയിട്ടുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ടാന്‍സാനിയായിലെ ഉയരംകൂടിയ കൊടുമുടിയായ കിളിമഞ്ചാരോയും, മണാലിയിലെ ചെറിയ പര്‍വതങ്ങളുമുൾപ്പെടെ അദ്ദേഹം കീഴടക്കിയിട്ടുണ്ട്.
ലഡാക്കിലെ നൂന്‍ കൊടുമുടിയും റഷ്യയിലെ എല്‍ബ്രസ് പര്‍വതവും കയറുകയാണ് ഹസൻഖാന്‍റെ അടുത്ത ലക്ഷ്യം. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പര്‍വതാരോഹണത്തിനുള്ള പണം കണ്ടെത്തുന്നത്. ഖദീജാ റാണിയാണ് ഭാര്യ. മകള്‍: ജഹനാര മറിയം.
ALSO READ: ഉത്തരാഖണ്ഡിൽ നിന്ന് കാൽനടയായി ലഡാക്കിലേക്ക്; 1200 കിലോമീറ്റർ സാഹസിക യാത്രയാരംഭിച്ച് 25കാരൻ