പത്തനംതിട്ട : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെയ് 16 വരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്‍റെ ഭാഗമായി ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കി. എഴുപത് ചെക്കിങ് പോയിന്‍റുകൾ ഏർപ്പെടുത്തി ജില്ലയുടെ അതിർത്തികൾ അടച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ആവശ്യക്കാർക്ക് മാത്രം രേഖകൾ ഹാജരാക്കി ജില്ലയ്ക്ക് പുറത്തുപോകാം.
എഴുന്നൂറ് പൊലീസുകാരും മുന്നൂറ് വളന്‍റിയേഴ്‌സും ഉൾപ്പെടെ രണ്ട് ഷിഫ്റ്റുകളിലായാണ് പരിശോധനകൾ നടത്തുന്നത്. ജില്ലയിലെ കണ്ടെയ്ൻമെന്‍റ് സോണുകളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അടൂർ, പത്തനംതിട്ട, തിരുവല്ല, റാന്നി, കോന്നി ഉൾപ്പെടെ ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം പൊലീസ് പഴുതടച്ച പരിശോധനയാണ് നടത്തുന്നത്. ലോക്ക് ഡൗണിന്‍റെ ആദ്യ ദിനം ജില്ലയിൽ അവശ്യ സർവീസിനുള്ള വാഹനങ്ങൾ മാത്രമാണ് പുറത്തിറങ്ങിയത്. എല്ലാ വാഹനങ്ങളും പരിശോധിച്ച് രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് പൊലീസ് കടത്തിവിടുന്നത്.
ലോക്ക് ഡൗണിന് സർക്കാർ പ്രഖ്യാപിച്ച ഇളവുകളുള്ള വ്യാപാര സ്ഥാപനങ്ങള്‍ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ലോക്ക് ഡൗണിൽ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പൂർണ സഹകരണം ഉണ്ടാകണമെന്നും നിബന്ധനകൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അടൂർ ഡി.വൈ.എസ്.പി ബി.വിനോദ് ഇടിവി ഭാരതിനോട് പറഞ്ഞു.
Also read: ഡിആർഡിഒ വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നിന് അടിയന്തര അനുമതി