പത്തനംതിട്ട: തിരുവല്ല പുളിക്കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യ ഉത്പാദനം നിര്‍ത്തിവെച്ചു. ഇതോടെ ബിവറേജസ് വിൽപ്പന ശാലകളിൽ ഏറെ ആവശ്യക്കാരുള്ള ജവാൻ റമ്മിന്‍റെ വിൽപ്പനയും അവതാളത്തിലാകും.
എക്സൈസ് എന്‍ഫോഴ്‌സ്മെന്‍റ് സ്‌ക്വാഡിന്‍റെ പരിശോധനയിൽ ഇവിടേക്കെത്തിച്ച സ്‌പിരിറ്റിൽ വൻ വെട്ടിപ്പ് കണ്ടെത്തുകയും ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലാകുകയും ചെയ്‌ത സാഹചര്യത്തിലാണ് താത്കാലികമായി ഫാക്‌ടറിയിൽ മദ്യ ഉത്പാദനം നിർത്തിവച്ചത്. ഇവിടെ എത്തിച്ച സ്‌പിരിറ്റ് മോഷണം നടത്തിയ കേസില്‍ പ്രതിയായ ജനറല്‍ മാനേജർ ഉൾപ്പെടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഒളിവിലാണ്.
ജവാൻ റം നിര്‍മിക്കുന്നതിനായി എത്തിച്ച 20,386 ലിറ്റര്‍ സ്‌പിരിറ്റാണ് കാണാതായത്. സ്‌പിരിറ്റ് ചോര്‍ത്തി വിറ്റതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥ സംഘമാണെന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്മെന്‍റ് സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. കേസില്‍ ഏഴ് പ്രതികളാണുള്ളത്. ജീവനക്കാരനായ അരുണ്‍ കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ തോമസ് എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
Read More: 20,386 ലിറ്ററിന്‍റെ സ്‌പിരിറ്റ് വെട്ടിപ്പ് ; മൂന്ന് പേര്‍ പിടിയിൽ
40,000 ലിറ്റര്‍ വീതം സ്‌പിരിറ്റുമായെത്തിയ രണ്ട് ടാങ്കറുകളിലെ സ്‌പിരിറ്റാണ് ജീവനക്കാരുടെ ഒത്താശയോടെ മോഷ്‌ടിച്ച് മറിച്ചുവിറ്റത്. ലിറ്ററിന് 50 രൂപ നിരക്കില്‍ കേരളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്‌പിരിറ്റ് വിറ്റതായാണ് വിവരം. രണ്ട് ടാങ്കര്‍ ലോറികളിൽ നിന്നും 10 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തിരുന്നു.
ഫാക്‌ടറിയിലെ സ്‌പിരിറ്റിന്‍റെ കണക്ക് സൂക്ഷിക്കുന്ന ജീവനക്കാരനാണ് അരുണ്‍ കുമാര്‍. ഇയാള്‍ക്ക് നല്‍കാനുള്ളതാണ് പിടിച്ചെടുത്ത രൂപയെന്നാണ് ടാങ്കര്‍ ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയത്. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയാണ് 1,15,000 ലിറ്റര്‍ സ്‌പിരിറ്റ് ഫാക്‌ടറിയിൽ എത്തിക്കുവാനുള്ള കരാര്‍ എടുത്തിരുന്നത്.