പത്തനംതിട്ട: കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ശബരിമലയിൽ ദർശനം നടത്തി. ഇരുമുടിക്കെട്ടേന്തി വന്ന മന്ത്രി തിങ്കളാഴ്‌ച (ജനുവരി 16) വൈകിട്ട് അഞ്ചിനാണ് ദർശനം നടത്തിയത്.
തീർഥാടനകാലത്തിൻ്റെ അവസാന ദിവസങ്ങൾ: ഇത്തവണത്തെ ശബരിമല തീർഥാടനമവസാനിക്കാൻ രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ തിരക്ക് കുറഞ്ഞു. ഇതോടെ സന്നിധാനത്തേക്കെത്തുന്ന ഭക്തർ അവശ്യാനുസരണം സമയമെടുത്ത് അയ്യപ്പനെ കൺനിറയെ കണ്ടാണ് മടങ്ങുന്നത്. വലിയ നടപ്പന്തലിലെ തീർഥാടകരുടെ നീണ്ട നിര ഞായറാഴ്‌ച ഉച്ചയോടെ അവസാനിച്ചു.
വലിയ നടപ്പന്തലിൽ കാത്ത് നിൽക്കാതെ പതിനെട്ടാംപടിയിലെ തിക്കും തിരക്കും ഒഴിഞ്ഞ് അയ്യപ്പ സന്നിധിയിലെത്തി ദർശന സായൂജ്യമണഞ്ഞ് മടങ്ങുന്നതിൻ്റെ സംതൃപ്‌തിയാണ് ഇപ്പോൾ ഭക്തർക്കുള്ളത്. കൗണ്ടറുകളിൽ നിന്ന് വലിയ കാത്തുനിൽപ്പില്ലാതെ അവശ്യാനുസരണം അപ്പവും അരവണയും വാങ്ങി മടങ്ങാനും ഭക്തർക്കാവുന്നുണ്ട്. ഇത്തവണത്തെ മകരജ്യോതി ദർശനത്തിനും മകര സംക്രമ പൂജക്കും ഭക്തരുടെ അഭൂതപൂർവമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
മകരവിളക്കാഘോഷത്തിന് ശേഷവും ഞായറാഴ്‌ച ഉച്ചവരെ ഇടമുറിയാതെ ഭക്തരുടെ തിരക്കനുഭവപ്പെട്ടിരുന്നു. മകരജ്യോതി ദർശനത്തിനായി എത്തി സന്നിധാനത്ത് തമ്പടിച്ചിരുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയിരുന്ന ഭക്തർ പൂർണമായി തിരികെ പോയി കഴിഞ്ഞു. സംസ്ഥാനത്തിനുള്ളിൽ നിന്നുള്ള അയ്യപ്പ ഭക്തർ ഞായർ, തിങ്കൾ ദിവസങ്ങളിൽ സന്നിധാനത്തേക്ക് കൂടുതലായി എത്തി.
തിരക്ക് കുറഞ്ഞതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സന്നിധാനത്ത് പടിപൂജ നടന്നു. ഈ മാസം 19 വരെയാണ് സന്നിധാനത്ത് ഭക്തർക്ക് ദർശനത്തിനവസരം ലഭിക്കുക. ഭക്തരുടെ തിരക്കൊഴിഞ്ഞതോടെ സന്നിധാനവും പരിസരവും ശുചീകരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.