പത്തനംതിട്ട: മാര്‍ത്തോമാ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൗതിക ശരീരം പൊതുദര്‍ശനത്തിനുവച്ച തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമാ സ്മാരക ഹാളില്‍ എത്തിയാണ് ഗവര്‍ണര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
നഷ്ടമായത് ഏവരും ബഹുമാനിച്ച മഹാനായ ജ്ഞാനിയെയാണെന്ന് അനുശോചനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ആരെയും സ്പര്‍ശിക്കുന്ന ദൈവിക വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. ഏവരെയും യഥാര്‍ഥമായി സ്‌നേഹിക്കുകയും സമൂഹത്തിന്‍റെ താഴെത്തട്ടില്‍ ജീവിക്കുന്നവരോട് പ്രത്യേക താത്പര്യം കാണിക്കുകയും ചെയ്ത മനുഷ്യനായിരുന്നു അദ്ദേഹം.
മെത്രാപ്പൊലീത്തയുടെ വാക്കുകള്‍ നിരന്തരം പ്രചോദനമായി സമൂഹത്തില്‍ നിലകൊള്ളും. വിവേകവും നര്‍മ്മബോധവും ഉള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിക്കുകയും അദ്ദേഹം പ്രകടിപ്പിച്ച ദിവ്യസ്‌നേഹം അനുഭവിക്കുകയും ചെയ്തു.
read more: പിഎസ്‌സി പരീക്ഷ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
അദ്ദേഹത്തിന്‍റെ മനുഷ്യത്വപൂര്‍ണമായ പ്രവൃത്തികള്‍ സമൂഹത്തെ ആകെ സ്വാധീനിക്കുന്നതാണെന്നും ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. മാര്‍ത്തോമാ സഭാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത സന്നിഹിതനായിരുന്നു.