പത്തനംതിട്ട: വായനയ്ക്ക് പുതിയ അർത്ഥവും മാനവും കൈവന്ന കാലഘട്ടമാണിത്. വായനശാലകളിലും ആളൊഴിഞ്ഞ നിശബ്ദ ഇടനാഴികളിലും കൂടുകുട്ടിയിരുന്ന പുസ്തക കിളികൾ പണ്ടേ കൂടൊഴിഞ്ഞു. പുസ്തകത്തിന്‍റെ പുതുമണം ആസ്വദിച്ച്, വരികൾക്കിടയിലൂടെ വിരലോടിച്ചിരുന്ന പലരും ഇന്ന് ഡിജിറ്റൽ കാലഘട്ടത്തിലെ ചില്ലിന്‍റെ തിളക്കത്തിൽ വായനയെ സൂം ഇന്നും സൂം ഔട്ടും ചെയ്യുന്നു. കൊവിഡ് കാലത്തിന്‍റെ ഫസ്റ്റ് ബെൽ മുഴങ്ങിയതോടെ സ്കൂളുകളും ക്ലാസ് മുറികളും അവധിയിലും പ്രവേശിച്ചു.
ഇന്ന് വായനാ ദിനം... കേരളാ ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ പിഎൻ പണിക്കരുടെ ചരമദിനം.. മുന്‍വര്‍ഷങ്ങളിലേത് പോലെ മഴത്തുള്ളികൾ ആസ്വദിക്കാനും കൂട്ടുകാർക്കൊപ്പമിരുന്ന് വായിക്കുവാനും ക്ലാസ് മുറികളിൽ വിദ്യാർഥികളില്ല. പഠനം വിരലിന്‍റെ ചലനത്തിനൊപ്പം മാറിയപ്പോൾ, മറന്ന് വച്ച വാട്ടർ ബോട്ടിലും പെൻസിൽ കുറ്റികളും മാത്രമായി ക്ലാസ് മുറികളും ചുരുങ്ങി. കുട്ടികളും അധ്യാപകരും ഇല്ലാതെ യാതൊരു ബഹളങ്ങളുമില്ലാതെ ഒരു വായനാദിനം കടന്നു പോകുകയാണ്.