പാലക്കാട്: വായനശാലയ്‌ക്കും അങ്കണവാടിക്കും അഞ്ച് സെന്‍റ് വീതം സ്ഥലം നൽകി റിട്ടയേര്‍ഡ് അധ്യാപിക. ദേശീയ അധ്യാപക അവാർഡ് ജേതാവ് കുഴൽമന്ദം പെരിയപാലം ‘കൃഷ്‌ണകൃപ’യിൽ വി എസ് രമണിയാണ് പിലാപ്പുള്ളി ഇഎംഎസ് വായനശാലയ്‌ക്കും ചിറപ്പാടം അങ്കണവാടിക്കും അഞ്ച് സെന്‍റ് വീതം സ്ഥലം നൽകി നാടിന് മാതൃകയായത്. പെരിങ്ങോട്ടുകുറുശി പഞ്ചായത്തിലെ പത്താംവാർഡിൽപ്പെട്ട ചിറപ്പാടം അങ്കണവാടിക്കാണ് വി എസ് രമണി സ്ഥലം നല്‍കിയത്.
പത്താംവാർഡ് അംഗം ആർ രാജേഷിന്‍റെ നേതൃത്വത്തിൽ അധ്യാപികയെ സമീപിച്ചപ്പോഴാണ് സ്ഥലം നൽകാൻ അവർ സന്നദ്ധയാണെന്ന് അറിയിച്ചത്. രണ്ടാമത്തെ മകൾ ശബ്‌ന സത്യൻ, മരുമകൻ നിതീഷ് എന്നിവരുടെ പേരിലുള്ള 10 സെന്‍റ് സ്ഥലമാണ് നൽകുന്നത്. സ്ഥലത്തിന്‍റെ രേഖ പി പി സുമോദ് എംഎൽഎയ്‌ക്ക് കൈമാറി.
സ്ഥലം വിട്ടു നല്‍കുന്ന ചടങ്ങില്‍ സിഐ എസ് ഷൈൻ, വായനശാലാ സെക്രട്ടറി ആർ രാജേഷ്, പി എസ് പ്രേംനാഥ് എന്നിവർ സംസാരിച്ചു. യുഎഇയിൽ ബിസിനസ് നടത്തുന്ന ശബ്‌ന സത്യന് പുറമേ, യുകെയിൽ എച്ച്ആർ മാനേജ്മെന്‍റ് ജോലി ചെയ്യുന്ന സ്വപ്‌ന സത്യനാണ് മറ്റൊരു മകൾ. പരേതനായ സത്യനാഥനാണ് ഭർത്താവ്.