പാലക്കാട്: കേന്ദ്ര കേരള സർക്കാരുകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്ധനമില്ലാത്ത കാർ സ്റ്റാർട്ട് ചെയ്യുന്നതിനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. താക്കോൽ തിരിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി ഇന്ധനമുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ന്യായ് പദ്ധതിയാണ് കോൺഗ്രസിൻ്റേത്. രാജ്യത്തെ എല്ലാ കർഷകർക്കും ന്യായമായ പ്രതിഫലം ഉറപ്പ് വരുത്തും. കോൺഗ്രസായിരുന്നു ഭരണത്തിലെങ്കിൽ സെക്രട്ടറിയേറ്റിന് മുൻപിൽ പിഎസ്‌സി ഉദ്യാഗാർഥികൾക്ക് മുട്ടിൽ ഇഴയേണ്ട ഗതികേട് ഉണ്ടാകില്ലായിരുന്നുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
പാലക്കാട് നിന്നും തുടങ്ങിയ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ തൃത്താല മണ്ഡലത്തിലെ കൂറ്റനാടിൽ സമാപിച്ചു. രാവിലെ 11.15ന് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപൽ സ്റ്റേഡിയത്തിൽ എത്തിയ രാഹുൽ ഗാന്ധി കോട്ടമൈതാനത്ത് കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. പാലക്കാട് ബിജെപിയെയാണ് രൂക്ഷമായി വിമർശിച്ചതെങ്കിൽ കൂറ്റനാട് നടന്ന സമാപന യോഗത്തിൽ ഇടതുപക്ഷത്തെയാണ് രാഹുൽ ഗാന്ധി കടന്നാക്രമിച്ചത്.