പാലക്കാട്: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2021 ജനുവരി 17ന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. അഞ്ച് വയസില്‍ താഴെയുള്ള 2,11,468 കുട്ടികളെയാണ് പള്‍സ് പോളിയോ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിൽ താമസമാക്കിയ കുടുംബങ്ങളിലെ 742 കുട്ടികളും പട്ടികയിൽ ഉള്‍പ്പെടുന്നു. ജില്ലയില്‍ 2,115 പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ബൂത്തിനും രണ്ടംഗങ്ങള്‍ വീതം ആകെ 4,230 ടീം അംഗങ്ങളും 220 സൂപ്പര്‍വൈസര്‍മാരും ഉണ്ടാവും.
ബൂത്തുകളിലെത്തി പോളിയോ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 18ന് വീടുകളിലെത്തി പോളിയോ നല്‍കും. ഇതിനായി 6,248 പേരെ രണ്ടംഗങ്ങളുള്ള 3,124 ടീമുകളാക്കി മാറ്റി. കൂടാതെ 314 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. മാള്‍/ബാസാറുകളിലും ട്രാന്‍സിറ്റ് പോയിന്‍റ് ബൂത്തുകളിലും (ബസ് സ്റ്റാന്‍റ്, റെയില്‍വെ സ്റ്റേഷന്‍) പോളിയോ നല്‍കും. 150 മൊബൈല്‍ ടീമും പ്രവര്‍ത്തന സജ്ജമായിരിക്കും. കൊവിഡിന്‍റെ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍, ബഫര്‍ സോണ്‍, ഏരിയ ബിയോണ്ട് ബഫര്‍ സോണ്‍ എന്നിങ്ങനെ വേര്‍തിരിച്ച് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചു.
പോളിയോ നല്‍കുന്നതിന് നിയോഗിക്കപ്പെട്ടവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ വിതരണം തടസപ്പെടാതിരിക്കാന്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. പോളിയോ വാക്‌സിന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് വകുപ്പുകളുടെ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തും. കേന്ദ്രങ്ങളില്‍ മാസ്‌ക്, സാനിറ്റൈസര്‍, കൈകഴുകുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കും. പോളിയോ വാക്‌സിന്‍റെ കുറവ് വരാത്ത രീതിയില്‍ വിതരണം നടക്കണമെന്നും ജില്ലാ കലക്‌ടർ യോഗത്തില്‍ നിര്‍ദേശം നല്‍കി. സൂം കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജയന്തി, ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ എന്നിവർ പങ്കെടുത്തു.