പാലക്കാട്: ജില്ലയിലെ ബിജെപി നേതൃത്വത്തിനുള്ളിൽ പൊട്ടിത്തെറി. ആലത്തൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് എൻ പ്രകാശിനി, ഒബിസി മോർച്ച നിയോജക മണ്ഡലം ട്രഷറർ നാരായണൻ, ആർഎസ്എസ് ശാഖാ മുഖ്യ ശിക്ഷക് വിഷ്ണു എൻ എന്നിവർ പാർട്ടി ചുമതലകളിൽ നിന്നും രാജിവച്ചു. ആലത്തൂർ നിയോജക മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിയിൽ മനം മടുത്താണ് രാജി വയ്ക്കുന്നതെന്ന് ഇവർ പറഞ്ഞു. പാർട്ടി ഫണ്ട് എന്ന പേരിൽ പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണപ്പിരിവ് നടത്തുകയും ഇതെല്ലാം സ്വന്തം ആവശ്യങ്ങൾക്കായി മണ്ഡലം സെക്രട്ടറി ഉപയോഗിക്കുകയും ചെയ്യുന്നതായും നേതാക്കൾ ആരോപിച്ചു.
കുറഞ്ഞ വർഷങ്ങൾ കൊണ്ട് ഇയാൾ ലക്ഷങ്ങളുടെ അനധികൃത സ്വത്താണ് സമ്പാദിച്ചിട്ടുള്ളത്. വിഷയത്തെക്കുറിച്ച് ജില്ലാ നേതൃത്വത്തോട് പരാതിപ്പെടുകയും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കത്ത് അയക്കുകയും ചെയ്‌തിട്ടും നടപടിയുണ്ടായില്ല. സ്‌ത്രീ സുരക്ഷയ്ക്കായി ബിജെപി സർക്കാർ യാതൊന്നും ചെയ്‌തിട്ടില്ലെന്നും സംഘടനയ്ക്കകത്ത് സ്‌ത്രീകൾക്ക് വേണ്ട പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍റെ കാര്യം ഇതിനൊരു ഉദാഹരണമാണെന്നും രാജിവെച്ച എൻ പ്രകാശിനി പറഞ്ഞു. 1994 മുതൽ ബിജെപിയുടെ സജീവ പ്രവർത്തകയായിരുന്നു ഇവർ.