പാലക്കാട്: നെല്ലിയാമ്പതിയിൽ സർക്കാരിന്‍റെ പഴത്തോട്ടത്തിൽ ഓറഞ്ചുകൾ വിളവെടുപ്പിന് ഒരുങ്ങിയിരിക്കുകയാണ്. നാല് വർഷം മുൻപ് 2016 മെയിൽ നട്ട തൈകളാണ് ഇന്ന് നിറയെ ഓറഞ്ചുകളുമായി തോട്ടത്തിൽ വിളവെടുപ്പിന് തയ്യാറായി നിൽക്കുന്നത്. 25 ഹെക്‌ടറിലായി 2300 ഓറഞ്ച് മരങ്ങളാണ് ഫാമിലുള്ളത്. ഇതിൽ 2000 എണ്ണം നാഗ്‌പൂർ ഇനത്തിൽ പെടുന്നതും 300 എണ്ണം കുടക് ഓറഞ്ചുമാണ്. ഒന്നര ടൺ ഓറഞ്ച് ആണ് വിളവെടുപ്പിൽ ഫാം അധികൃതർ പ്രതീക്ഷിക്കുന്നത്.
സ്ക്വാഷും ജാമും ഉൾപ്പെടെയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി ഇവ മാറ്റും. നെല്ലിയാമ്പതിയിലുള്ള ഫാമിന്‍റെ സെയ്ൽസ് ഔട്ട്ലറ്റിൽ കൂടിയാണ് വിൽപ്പന. ഫാമിൽ നിന്നുണ്ടാക്കുന്ന മൂല്യ വർധിത ഉത്പന്നങ്ങൾക്ക് വലിയ ഡിമാന്‍റ് ആണ് ഉള്ളത്. എന്നാൽ കൊവിഡും വിനോദ സഞ്ചാരികളെത്താത്തതും വിൽപനയെ ബാധിക്കുമോയെന്ന ആശങ്കയും അധികൃതർക്കുണ്ട്. അങ്ങനെ വന്നാൽ മറ്റ് വിപണികൾ തേടാനാണ് തീരുമാനം.