പാലക്കാട്: മാധ്യമ പ്രവർത്തനവും പൊതു പ്രവർത്തനവും ഇഴപിരിയാത്ത രണ്ടു മേഖലകളാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. മാധ്യമ പ്രവർത്തകർ പൊതു പ്രവർത്തനത്തിന്‍റെ ഭാഗമായിട്ടു തന്നെ പ്രവർത്തിക്കുന്നവരാണ്. ജനകീയ പ്രശ്നങ്ങൾ വസ്തു നിഷ്ഠമായി ഭരണാധികാരികൾക്കു മുന്നിലെത്തിക്കാൻ മാധ്യമങ്ങൾക്ക് കഴിയണം. ആവശ്യമുള്ള കരുതൽ ആവശ്യമായ സമയത്ത് ലഭ്യമാക്കുന്നതും നീതി നിർവഹണമാണ്. കോയമ്പത്തൂർ–കൊച്ചി വ്യാവസായിക ഇടനാഴി യാഥാർഥ്യമാക്കുന്നതിലുൾപ്പെടെ മാധ്യമങ്ങൾക്കു നിർണായക പങ്കുവഹിക്കാനാകുമെന്നും വി മുരളീധരന്‍ പറഞ്ഞു.
പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷത്തിന്‍റെയും നവീകരിച്ച പ്രസ് ക്ലബ് കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീകരിച്ച പത്രസമ്മേളന ഹാളിന്‍റെ ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എംപിയും നഗരസഭധ്യക്ഷ കെ.പ്രിയയും സംയുക്തമായി നിർവഹിച്ചു. രമ്യാ ഹരിദാസ് എംപി, പ്രസ് ക്ലബ് പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ് നഹ, പ്രസ് ക്ലബ് സെക്രട്ടറി ഷജിൽകുമാർ, നെന്മാറ അവൈറ്റിസ് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.വിനീഷ് കുമാര്‍, നവീകരണ കമ്മിറ്റി കൺവീനർ കെ.കെ.മുസ്തഫ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.