പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് കെട്ടിട നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിർമാണം പൂർത്തിയാക്കി മാർച്ചിൽ തുറക്കാനാകുമെന്നാണ് പ്രതീക്ഷ. മൂന്ന് നിലകളുടെ നിർമാണം പൂർത്തിയായി. തേപ്പ് പണി പൂർത്തിയായ ശേഷം ഇലക്‌ട്രിക്കൽ ജോലികൾ ആരംഭിക്കും. പൊതുമരാമത്ത് ഇലക്‌ട്രിക്കൽ വിഭാഗമായിരിക്കും മേൽനോട്ടം വഹിക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.
7.1 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഒന്നാംഘട്ടം ബസ് ടെർമിനലിന് അഞ്ച് കോടിയും രണ്ടാംഘട്ടം യാർഡിനും അനുബന്ധ പ്രവർത്തനങ്ങൾക്കും 2.1 കോടിയുമാണ് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒന്നരമാസം നിർമാണം നിർത്തിവച്ചു. ബസ് ടെർമിനലിൽ ഒരേസമയം 11 ബസുകൾ നിർത്തിയിടാം. ബസ് സ്റ്റാന്‍റ് കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ രണ്ടാം ഘട്ടത്തിൽ യാർഡ് നിർമാണത്തിനുള്ള നടപടി ആരംഭിക്കും.