പാലക്കാട്: സംസ്ഥാനത്തെ തെരഞ്ഞെടുക്കുന്ന 50 പട്ടിക വർഗ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നൽകുമെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. അട്ടപ്പാടി അഗളി കില കാമ്പസിൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിൽ നിന്ന് ഒരു വിദ്യാർഥിയെ വൈമാനിക പരിശീലനം നൽകാൻ തെരഞ്ഞെടുക്കും.
നിലവിൽ തെരഞ്ഞെടുത്ത അഞ്ച് വിദ്യാർഥികളിൽ പട്ടിക വർഗക്കാർ ഇല്ലാത്തതിനാലാണ് ഒരു കുട്ടിക്ക് അവസരം നൽകുന്നത്. രാജീവ് ഗാന്ധി സിവിൽ ഏവിയേഷൻ അക്കാദമിയിലാണ് പരിശീലനം. പിന്നാക്ക ആദിവാസി മേഖലയിലെ വിദ്യാർഥികളെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കുകയാണ് സർക്കാർ നയം.
പിന്നാക്ക സമൂഹങ്ങൾക്ക് മറ്റുള്ളവർക്കൊപ്പം ഉയർന്ന് വരാനുള്ള ഏകമാർഗം വിദ്യാഭ്യാസമാണ്. പൊതുവിദ്യാഭ്യാസം മെച്ചപ്പെട്ടതോടെ എംആർഎസ് സ്കൂളുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് വന്നു. രക്ഷിതാക്കൾ വീടിനടുത്ത സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്.
അതിനാൽ എംആർഎസുകളിൽ മികച്ച പഠന ബൗദ്ധിക സാഹചര്യം ഒരുക്കാൻ നടപടി തുടങ്ങി. വിദ്യാർഥികൾക്ക് കുസാറ്റ്, ഐഐടി പോലുള്ള കേന്ദ്രങ്ങളിൽ പരിശീലനത്തിനും സൗകര്യമുണ്ടാക്കും. പുതിയ 1,120 പ്രൊമോട്ടർമാരുടെ പ്രഥമ ചുമതല എംആർഎസിലേക്ക് വിദ്യാർഥികളെ എത്തിക്കലാണ്.
36,000 കുട്ടികളിലേക്ക് ഡിജിറ്റൽ വിദ്യാഭ്യാസം എത്തിക്കാൻ കഴിഞ്ഞു. 1,200 ഊരുകളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഒരുക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. വി കെ ശ്രീകണ്ഠൻ എം പി അധ്യക്ഷനായി.
എൻ ഷംസുദീൻ എംഎൽഎ, കലക്ടർ മൃൺമയി ജോഷി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണൻ, ജ്യോതി അനിൽ കുമാർ തുടങ്ങിയവരും സംസാരിച്ചു.
also read: സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ദിലീപിന് അഭിനന്ദനമേകി ജില്ല കലക്‌ടര്‍