പാലക്കാട്: അട്ടപ്പാടി ഷോളയൂർ കൽമുക്കിയൂർ ഊരിനകത്തുള്ള സ്വകാര്യ പശു ഫാമിനെതിരെ പരാതിയുമായി ഊരു നിവാസികൾ രംഗത്തെത്തി. പശുഫാമില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധമാണ് പുറത്തുവരുന്നതെന്നാണ് ഇവര്‍ പറയുന്നത്. ചാണകവും മൂത്രവും ഒരുമിച്ച് ചേർത്ത് ഒരു ടാങ്കിൽ ദിവസങ്ങളോളം സൂക്ഷിച്ച ശേഷം പുറത്തു വിടുന്നത് മൂലമാണ് ഈ ദുര്‍ഗന്ധമെന്നാണ് ഊരുനിവാസികള്‍ പറയുന്നത്.
തമിഴ്നാട് സ്വദേശിയുടേതാണ് ഫാം. കഴിഞ്ഞ മൂന്നു വർഷമായി പ്രവർത്തിക്കുന്ന ഫാമിൻ്റെ പ്രവർത്തനങ്ങൾ ആദ്യ ഘട്ടത്തിൽ പ്രശ്നമില്ലാത്തതായിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഫാമിൽ നിന്നും ഉയരുന്ന ദുർഗന്ധം കാരണം സമീപവാസികളാകെ പൊറുതിമുട്ടിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വന്ന് പരിശോധന നടത്തി ഫാം നടത്തിപ്പുകാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് ലഭിക്കുന്ന കുറച്ച് ദിവസങ്ങൾ ശരിയായ രീതിയിലായിരിക്കും പ്രവർത്തനമെന്നും കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ വീണ്ടും പഴയപടി ആവർത്തിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
ദുർഗന്ധം കാരണം കുട്ടികൾക്കുൾപ്പെടെ രാത്രികളിൽ ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. നാട്ടുകാർക്ക് ശല്ല്യമുണ്ടാകാത്ത വിധം ശരിയായ രീതിയിലേക്ക് ഫാമിൻ്റെ പ്രവർത്തനം മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ALSO READ: ദ്രുതവാട്ടത്തിൽ നശിച്ച് കുരുമുളക് തോട്ടങ്ങള്‍ ; പരിഹാരം കാണാൻ പണമില്ലാതെ അട്ടപ്പാടിയിലെ കർഷകർ