പാലക്കാട്: വരള്‍ച്ചെ പ്രതിരോധിക്കാനായി ജില്ലയില്‍ ഇതുവരെ വീണ്ടെടുത്തത് 56 പരമ്പരാഗത കുളങ്ങള്‍. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് കുളങ്ങളെ വീണ്ടെടുക്കുന്ന പദ്ധതി തുടങ്ങിയത്. മണ്ണ് സംരക്ഷണ വകുപ്പിന്‍റെ (സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ) നേതൃത്വത്തിലാണ് കുളങ്ങളെ വീണ്ടെടുക്കുന്നത്.
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്‍റിന്‍റെ (നബാർഡ്) 15 കോടി രൂപയുടെ ധനസഹായത്തോടെയാണ് അഞ്ച് വർഷത്തിനകം ഇത്രയും കുളങ്ങൾ നവീകരിച്ചത്.
നവീകരിച്ച 53 കുളങ്ങൾ അതാത് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി. ബാക്കിയുള്ള കടമ്പഴിപ്പുറം വായില്യാംകുന്നിൽ ശിവക്ഷേത്ര കുളം, വടകരപതിയിലെ വെള്ളച്ചിയമ്മൻ കുളം, കരിമ്പയിലെ കണക്കംപാടം കുളം എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
2017ൽ പദ്ധതി ഏറ്റെടുക്കുമ്പോൾ രണ്ട് വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടെങ്കിലും ചില കുളങ്ങളുടെ ഉടമസ്ഥതയിലുള്ള തര്‍ക്കം കാരണം വൈകുകയായിരുന്നു. ഇവ പരിഹരിച്ച് നിർമ്മാണത്തിന് ഒരുങ്ങുന്നതിന് മുമ്പാണ് കൊവിഡ് മൂലം വീണ്ടും തടസ്സം നേരിടേണ്ടിവന്നത്. നവീകരിച്ച കുളങ്ങളിൽ 30% നികത്തിയ നിലയിലും ചിലത് പൂർണ്ണമായും നികത്തപ്പെട്ട നിലയിലുമായിരുന്നു.
കൊടുമ്പ് പോളിടെക്നിക്കിലെ കുളം കളിസ്ഥലം പോലെയായിരുന്നു. ഇവയെല്ലാം പൂർണ്ണസ്ഥിതിയിലാക്കിയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയത്. പദ്ധതിയിലൂടെ കൂടുതല്‍ കുളങ്ങളെ നന്നാക്കാനുള്ള ശ്രമത്തിലുമാണ് സര്‍ക്കാര്‍.
ALSO READ: മുതലമടയിലെ മാന്തോപ്പുകളില്‍ കീടബാധ ; സന്ദർശനം നടത്തി കാർഷിക വിദഗ്‌ധർ