മലപ്പുറം: ഒരു ഭാഷയും അടിച്ചേൽപിക്കാൻ ആരും ശ്രമിക്കുന്നില്ലെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. വൈദ്യരത്നം പിഎസ് വാര്യരുടെ 150ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടക്കല്‍ ആര്യവൈദ്യശാല ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ഓരോരുത്തർക്കും അവരുടെ മാതൃഭാഷ ഏറ്റവും പ്രധാനമാണ്. കുട്ടികളുടെ വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം. എന്നാൽ അവർ ആവശ്യമുള്ളത്രയും ഭാഷകൾ പഠിക്കട്ടെ. മാതാവ്, മാതൃഭാഷ, മാതൃഭൂമി, ഗുരു എന്നിവ ഓരോരുത്തർക്കും പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഭാഷയെ കുറിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണ്. എല്ലാ ഭാഷകളും നല്ലതാണ്, കുഞ്ഞുങ്ങൾ എല്ലാ ഭാഷയും പഠിക്കണം. പ്രത്യേകമായി ഒരു ഭാഷയും തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യ ഒരു രാജ്യമാണ്. മാതൃഭാഷ നേര്‍ കാഴ്ച്ചയാണ്, മറ്റു ഭാഷകൾ കണ്ണടയിലുള്ള കാഴ്ചയാണെന്നും എം വെങ്കയ്യനായിഡു പറഞ്ഞു.