മലപ്പുറം: നിലമ്പൂരിൽ യു.ഡി.എഫ്- ബി.ജെ.പി രഹസ്യ ധാരണയെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.വി.അൻവർ. കരുളായി പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി, ആർ എസ്.എസ് സംഘടനകളുടെയും, മറ്റ് വർഗീയ കക്ഷികളുടെയും വോട്ട് എൽ.ഡി.എഫിന് ആവശ്യമില്ല. വർഗീയ കക്ഷികളുടെ വോട്ട് വേണ്ടെന്ന് പറയാൻ യു.ഡി.എഫ് സ്ഥാനാർഥി വി.വി.പ്രകാശ് തയ്യാറാകുമോയെന്നും പി.വി.അൻവർ ചോദിച്ചു.
സംസ്ഥാനത്ത് ഉറപ്പാണ് എൽ.ഡി.എഫ്. നിലമ്പൂരിൽ എൽ.ഡി.എഫിന്‍റെ വിജയം ഡമ്പിൾ ഉറപ്പാണ്. കഴിഞ്ഞ അഞ്ച് വർഷം നിലമ്പൂരിൽ എൽ.ഡി.എഫ് സർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രഖ്യാപനം മണ്ഡലത്തിന്‍റെ പല ഭാഗങ്ങളും അറിയില്ലെന്നതിന്‍റെ തെളിവാണ്. തന്‍റെ നേതൃത്വത്തിൽ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ട് ബോധ്യമായതാണ്.
നിലമ്പൂരിലെ ജനങ്ങൾക്ക് തന്നെയും, തനിക്ക് അവരെയും വിശ്വാസമുണ്ട്, വർഗീയ കക്ഷികളുമായി ചേർന്ന് തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് യു.ഡി.എഫ് ലക്ഷ്യം. വർഗീയ ഫാസിസത്തിനെതിരെ ചങ്കൂറ്റതോടെ പൊരുതാൻ എൽ.ഡി.എഫ് മുന്നിലുണ്ട്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ നിന്നും നിരവധി കോൺഗ്രസുകാർ എൽ.ഡി.എഫിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. താമസിയാതെ രാഹുൽ ഗാന്ധിക്കു പോലും എൽ.ഡി.എഫ് നയങ്ങളെ പ്രശംസിക്കേണ്ടി വരും. വർഗീയതക്കെതിരെയുള്ള പോരാട്ടത്തിനൊപ്പം പാവപ്പെട്ടവരുടെ ക്ഷേമ പ്രവർത്തനങ്ങളിലും എൽ.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും അൻവർ പറഞ്ഞു.