മലപ്പുറം: പരപ്പനങ്ങാടിയിലും ചങ്കുവെട്ടിയിലും നടന്ന വാഹനാപകടങ്ങളില്‍ രണ്ട് വിദ്യാർഥികൾ മരിച്ചു. പരപ്പനങ്ങാടി സ്വദേശി ജുനൈസ്, വടകര സ്വദേശി സെയ്ത് മുഹമ്മദ് സാലിഹ് എന്നിവരാണ് മരിച്ചത്.
ഒട്ടുംപുറം കെ.പി അബ്ദുറഹ്മാന്‍റെ മകൻ ജുനൈസ് (19) ആണ് പരപ്പനങ്ങാടിയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ഇന്ന് പുലർച്ചെ 3.30ന് പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ അമിത വേഗത്തില്‍ സഞ്ചരിച്ച ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ച ജുനൈസ് തെറിച്ച് വീണു. വഴിയാത്രക്കാരനെയും ജുനൈസിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജുനൈസിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപമാണ് മറ്റൊരു അപകടം നടന്നത്. കോട്ടക്കല്‍ ആയുർവേദ കോളജ് പടിയില്‍ നടന്ന അപകടത്തില്‍ മദ്രസ വിദ്യാർഥിയും വടകര ഒഞ്ചിയം ചാമക്കുന്നുമ്മൽ സാലിഹിന്‍റെ മകനുമായ സെയ്ത് മുഹമ്മദ് സാലിഹ് (18) ആണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെ സഹൽ സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് മൃതദേഹങ്ങളും ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.