മലപ്പുറം: മില്‍മ പാല്‍പ്പൊടി നിര്‍മാണ ഫാക്‌ടറിയുടെ ശിലാസ്ഥാപനവും ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായ മലപ്പുറം ഡയറിയുടെ സമർപ്പണവും മൂർക്കനാട് നടന്നു. ക്ഷീരവികസന വകുപ്പുമന്ത്രി കെ. രാജു ഫാക്‌ടറിയുടെ ശിലാസ്ഥാപനവും, ക്ഷീര സുകന്യ പദ്ധതിയുടെ പ്രഖ്യാപനവും ഓൺലൈനായി നിർവഹിച്ചു. മലപ്പുറം ഡയറിയുടെ സമർപ്പണവും ക്ഷീര സദനം രണ്ടാം ഘട്ടത്തിന്‍റെ പ്രഖ്യാപനവും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു. ടി.എ അഹമ്മദ് കബീര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.
വലിയൊരു ലക്ഷ്യമാണ് മുന്നിലുള്ളതെന്നും ക്ഷീരമേഖലയെ സംരക്ഷിക്കുന്നതിനായി ഏറ്റവും അനിവാര്യമാണ് പാല്‍പ്പൊടി ഫാക്‌ടറിയെന്നും മന്ത്രി കെ. രാജു പറഞ്ഞു. കേരളത്തെ വികസനത്തിന്‍റെ ക്യാന്‍വാസില്‍ ഒരുമിച്ച് കാണാന്‍ സര്‍ക്കാരിന് കഴിയുന്നു എന്നതാണ് ഈ സംരംഭം മൂര്‍ക്കനാട് തുടങ്ങുന്നു എന്നുള്ളതിന്‍റെ ഏറ്റവും വലിയ സൂചികയെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഒരിക്കലും ആവശ്യകത കുറയാത്ത സാധനം ഭക്ഷ്യവസ്‌തുക്കളാണ്. കൊവിഡ് കാലത്ത് മറ്റ് എല്ലാ വസ്‌തുക്കളുടെയും ആവശ്യകത കുറഞ്ഞു. എന്നാല്‍ ഭക്ഷ്യ വസ്‌തുക്കളുടെ നിര്‍മാണത്തിലും വിതരണത്തിലും അതിന്‍റെ കച്ചവടത്തിലും വലിയ തോതിലുള്ള വളര്‍ച്ചയാണ് കാണാന്‍ കഴിയുന്നതെന്നും അതുംകൂടി കണക്കിലെടുത്താണ് ഇതുപോലെയുള്ള ഉൽപന്നങ്ങള്‍ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ല പാലിന്‍റെ കാര്യത്തില്‍ സ്വയം പര്യാപ്‌തത നേടിയത് അഭിമാനകരമായ കാര്യമാണെന്നും മലബാര്‍ മേഖല മുഴുവന്‍ ആ നേട്ടത്തിന്‍റെ നിറവിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങില്‍ വിവിധ ക്ഷീര കര്‍ഷകരെ ആദരിച്ചു. കൂടാതെ ക്ഷീര സുകന്യ, ക്ഷീര സദനം എന്നീ പദ്ധതികളുടെ ഭാഗമായി ആളുകള്‍ക്ക് ധനസഹായവും വിതരണം ചെയ്‌തു. 53.93 കോടി രൂപ ചെലവിലാണ് നൂതന രീതിയിലുള്ള പാല്‍പ്പൊടി നിര്‍മാണ ഫാക്‌ടറി നിർമിക്കാൻ പോകുന്നത്.