മലപ്പുറം : റോഡരികത്ത് മധുരപലഹാരങ്ങളുമായി കുരുന്നുകൾ. വഴിയാത്രക്കാർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അവരും കുട്ടികൾക്കൊപ്പം ചേർന്നു. പലഹാരങ്ങൾ നിമിഷങ്ങൾക്കകം വിറ്റുതീർന്നു. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനാണ് വേങ്ങര പറപ്പൂർ എഎംഎല്‍പി സ്കൂളിലെ കുട്ടികൾ രുചിക്കൂട്ട് എന്ന ആശയവുമായി റോഡിലേക്കിറങ്ങിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താൻ സ്വന്തം വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണവിഭവങ്ങൾ തെരുവോരത്ത് അവർ വിറ്റുതീർത്തു.
ഉണ്ണിയപ്പം, അട, കേക്ക് തുടങ്ങിയ അൻപതിലധികം പലഹാരങ്ങളുമായാണ് വിദ്യാർഥികൾ അണി നിരന്നത്. വേങ്ങര- കോട്ടക്കൽ വഴിയില്‍ കുമൻകല്ല് പാലത്തിന് സമീപത്തായി വ്യത്യസ്തതരം രുചിയൂറും വിഭവങ്ങൾ ഒരുക്കിയപ്പോൾ അധ്യാപകരും കുട്ടികൾക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. പ്രളയ ദുരിതബാധിതർക്ക് ഒരു കുഞ്ഞു സഹായം എന്ന പ്ലക്കാർഡുമായി കുട്ടികൾ റോഡിലേക്കിറങ്ങിയപ്പോൾ യാത്രക്കാരും ഒപ്പംകൂടി. വേങ്ങര എസ്ഐ മുഹമ്മദ് റഫീഖ് രുചിക്കൂട്ട് വിപണനമേള ഉദ്ഘാടനം ചെയ്‌തു.