മലപ്പുറം : V Abdurahiman On Kerala Sports Culture സ്പോർട്‌സിന്‍റെ പേരിൽ സർക്കാറിന്‍റെ ഗ്രാന്‍റ് വാങ്ങി മഹാ മേളയും സമ്മേളനവും നടത്തുന്ന ശൈലിക്ക് മാറ്റം വേണമെന്നും കായിക മത്സരങ്ങൾ ദേശീയ-അന്തർദേശീയ താരങ്ങളെ സൃഷ്‌ടിക്കാൻ വേണ്ടിയാവണമെന്നും കായിക മന്ത്രി വി.അബ്‌ദുറഹിമാൻ. തിരൂർ നഗരസഭാ വാഗൺ ട്രാജഡി ടൗൺഹാളിൽ ആരംഭിച്ച 46-ാമത് സംസ്ഥാന സീനിയർ വനിതാ - പുരുഷ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പോർട്‌സുമായി ബന്ധപ്പെട്ട പരിപാടികളില്‍ അതുമായി ബന്ധമുള്ള ചടങ്ങുകൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്.
ആളാവാൻ വേണ്ടി സംഘാടക വേഷമണിയുന്ന ചിലരുടെ നടപടിയോട് യോജിക്കാനാവില്ല. സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗീകാരമുള്ള മുഴുവൻ കായിക അസോസിയേഷനുകൾക്കും ഇത് ബാധമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകളെ ഹർഷാരവത്തോടെയാണ് കായിക താരങ്ങളും ഉദ്യോഗസ്ഥരും സ്വീകരിച്ചത്.
തുടർന്ന് ഒക്ടോബറിൽ സ്വീഡനിൽ വച്ച് നടന്ന ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലെ താരങ്ങളായ സി.വി അബ്‌ദുസലിം, കെ കൊച്ചുമോൾ, സി.വി ആയിശ ബീഗം, പ്രഗതി പി നായർ എന്നിവരെ മന്ത്രി വേദിയിലേക്ക് വിളിച്ചുവരുത്തി നാട മുറിപ്പിച്ചു. ഇവര്‍ ഡെഡ് ലിഫ്റ്റ് ഉയർത്തി മത്സരങ്ങൾക്ക് പ്രാരംഭം കുറിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി പുരുഷ-വനിത വിഭാഗത്തിൽ 300 ഓളം കായിക താരങ്ങൾ രണ്ട് ദിവസത്തെ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
മലപ്പുറം ജില്ല പവർ ലിഫ്റ്റിങ് അസോസിയേഷനാണ് ഇത്തവണ മത്സരം സംഘടിപ്പിക്കുന്നത്. ചടങ്ങിൽ തിരൂർ നഗരസഭ ചെയർപേഴ്‌സൺ എ.പി.നസീമ അദ്ധ്യക്ഷയായി. തിരൂർ ആർ.ഡി.ഒ പി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ.എസ്. ഗീരിഷ്, കെ.കെ.അബ്‌ദുസലാം ,ജില്ല ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്‍റ് യു തിലകൻ, സെക്രട്ടറി ഋഷികേഷ് കുമാർ, സംസ്ഥാന പവർ ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്‍റ് പി.എസ്.ബാബു, സെക്രട്ടറി വേണു ജി നായർ, ജില്ല പ്രസിഡന്‍റ് രമ ശശിധരൻ, തിരൂർ ചേമ്പർ ഓഫ് കോമേഴ്‌സ് ജനറൽ സെക്രട്ടറി പി.പി.അബ്‌ദുറഹിമാൻ, പ്രോഗ്രാം കോ-ഡിനേറ്റർ മുജീബ് താനാളൂർ എന്നിവർ സംസാരിച്ചു.