മലപ്പുറം: യു.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങളിലൊന്നായ ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് ശശി തരൂർ എം.പി. നിലവിലെ സർക്കാർ കടത്തിലാണെന്നും ക്ഷേമ കാര്യങ്ങൾ ചെയ്യണമെങ്കിൽ വരുമാനം വേണമെന്നും വരുമാനം ഉണ്ടാക്കാനുള്ള വഴികൾ പറഞ്ഞത് യു.ഡി.എഫ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയെ പുനരാവിഷ്‌കരിക്കുമെന്നും പഠിക്കുന്ന വിഷയത്തിൽ അധിഷ്‌ഠിതമായി തൊഴിൽ മേഖല ഉറപ്പ് വരുത്താൻ മാറ്റം വരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ അനുമതി നൽകുമെന്നും വിദേശ സർവകലാശാലകളുടെ നിലവാരത്തിലുള്ള സർവകലാശാലകൾ കൊണ്ടു വരണമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഐടി മേഖലകൾക്കായി പുതിയ ഐടി ആക്‌ട് കൊണ്ടു വരുമെന്നും അദ്ദേഹം അറിയിച്ചു. മാസം 6000 രൂപ നൽകുന്നത് അസാധ്യമായ കാര്യമല്ലെന്നും ന്യായ് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 6000 രൂപ എന്നത് വറുതെ പറഞ്ഞതല്ലെന്നും പഠിച്ച ശേഷം എടുത്ത തീരുമാനമാണെന്നും ഛത്തീസ്‌ഗഡിൽ നടപ്പിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലും അർഹതപ്പെട്ടവർക്ക് നൽകുമെന്നും കൊടുക്കൽ മാത്രമല്ലെന്നും വരുമാനവും ഉണ്ടാക്കുമെന്ന് ശശി തരൂർ പറഞ്ഞു.
കേരളത്തിൽ ചുവന്ന കൊടി പേടിച്ചാണ് സംരംഭകർ എത്താത്തതെന്നും എന്നാൽ ഹർത്താൽ നിരോധിച്ച് നല്ല സൂചന സംരംഭകർക്ക് നൽകുമെന്നം അദ്ദേഹം അറിയിച്ചു. അതേ സമയം വൈകിട്ട് ആറു മണിക്ക് ശേഷം പെൺകുട്ടികൾക്ക് ജോലി യെടുക്കാൻ ഐടി ആക്‌ട് കൊണ്ട് വരുമെന്ന് പ്രകടനപത്രിയിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.