മലപ്പുറം: താനൂരിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ സിനിമ തിയേറ്റർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുമരംപുത്തൂർ സ്വദേശി കൈപ്പേടത്ത് ദിനൂപ് എന്ന അനൂപിനെ(30)യാണ് പൊലീസ് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടിയത്. 13 വർഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കേവലം ഒരു വർഷം മുമ്പ് ജോലിക്കെത്തിയ വൈശാഖിനു ലഭിച്ച സ്വീകാര്യതയാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശാരിപ്പണിക്കായി താനൂരിൽ എത്തിയ ബേപ്പൂർ സ്വദേശിയായ വൈശാഖിനെയാണ്(27) പിവിഎസ് തിയേറ്ററിന് സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായി മദ്യം ഉപയോഗിക്കുന്ന ആളാണ് പ്രതിയായ അനൂപ്. തന്‍റെ ലഹരി ഉപയോഗം തിയേറ്റർ ഉടമസ്ഥനെ വൈശാഖ് അറിയിക്കുന്നുവെന്നതും 13 വർഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കേവലം ഒരു വർഷം മുമ്പ് ജോലിക്കെത്തിയ വൈശാഖിനു ലഭിച്ച സ്വീകാര്യതയുമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രി 10ഓടെ എത്തിയ പ്രതി വൈശാഖിനെ ചവിട്ടി താഴെയിട്ടു. കാൽ കൊണ്ട് ചവിട്ടുകയും മുട്ടുകാൽ കൊണ്ട് കഴുത്തിന് അമർത്തി കൊല്ലുകയുമായിരുന്നു.
മർദനത്തിന്‍റെ ആഘാതത്തിൽ വൈശാഖിന്‍റെ ശ്വാസനാളവും തൊണ്ടക്കുഴിയും പൊട്ടിയും തൈറോയ്ഡ് ഗ്ലാൻഡ് തകർന്നും അന്നനാളം കീറിയ നിലയിലുമാണുള്ളതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം നടത്തിയശേഷം വൈശാഖ് മുങ്ങി മരിച്ചതാണെന്ന് വരുത്തിതീർക്കാൻ പ്രതി മൃതശരീരം കുളത്തില്‍ തള്ളുകയായിരുന്നു. വൈശാഖിനെ കാണാനില്ലെന്ന് പൊലീസിൽ അറിയിച്ചതും പ്രതിയായ അനൂപായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തുമ്പോൾ ഒന്നും അറിയാത്ത ഭാവത്തിൽ അനൂപും കൂടെയുണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അനൂപിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. തെളിവ് നശിപ്പിക്കാനായി ചവിട്ടി കൊലപ്പെടുത്താൻ ഉപയോഗിച്ച ചെരുപ്പുകൾ ഒളിപ്പിച്ചു വയ്ക്കുകയും മൊബൈൽ ലൊക്കേഷൻ മാറ്റാനായി മൊബൈൽ മറ്റൊരു കാറിലിടുകയും ചെയ്തു. മലപ്പുറം എസ്‌പി യു.അബ്ദുൽ കരീമിന്‍റെ നിർദേശപ്രകാരം തിരൂർ ഡിവൈഎസ്‌പി സുരേഷ് ബാബുവിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണങ്ങൾ നടന്നത്.