മലപ്പുറം: എടപ്പാൾ ചേകന്നൂരിലെ വീട്ടിൽ വൻ കവർച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന 125 പവനും 65,000 രൂപയും കവർന്നു. ചേകന്നൂർ പുത്തൻകുളത്ത് മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് തൃശൂരിലേക്ക് പോയ വീട്ടുകാർ രാത്രിയിൽ 9.30 തോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിൻ്റെ വാതിലുകളൊന്നും പൊളിച്ചിട്ടില്ല. എല്ലാ വാതിലുകളും അടച്ചിട്ടാണ് പോയിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. മോഷണവിവരം അറിഞ്ഞ് വീട്ടുകാർ പരിശോധിച്ചപ്പോൾ ടെറസിൻ്റെ വാതിൽ മാത്രം ചാരി കിടക്കുന്ന നിലയിലായിരുന്നു. മോഷ്‌ടാവ് എങ്ങനെ അകത്തു കടന്നു എന്ന് വ്യക്തമായിട്ടില്ല. തിരൂർ ഡിവൈഎസ്‌പി കെ.എ. സുരേഷ് ബാബു, ചങ്ങരംകുളം ഇൻസ്പെക്‌ടർ ബഷീർ.സി.ചിറക്കൽ, പൊന്നാനി ഇൻസ്പെക്‌ടർ മഞ്ജിത്ത് ലാൽ തുടങ്ങിയവർ മോഷണം നടന്ന വീട് സന്ദർശിച്ചു. മലപ്പുറത്തു നിന്നുള്ള ഫിംഗർപ്രിൻ്റ് വിദഗ്‌ദരും വീട്ടിലെത്തി പരിശോധന നടത്തി.