മലപ്പുറം: വളാഞ്ചേരി നഗരസഭ കൗൺസിലർ ഷംസുദ്ദീന്‍ നടക്കാവ് പ്രതിയായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴി മാറ്റാന്‍ ശ്രമം നടക്കുന്നതായി ചെല്‍ഡ് ലൈന്‍. കേസ് അട്ടിമറിച്ചേക്കുമെന്ന ചൈൽഡ് ലൈൻ പരാതി നിലനിൽക്കെ കുട്ടിയെ ചെല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കുടുംബത്തോടൊപ്പം വിട്ടു.
തിരൂർ കേന്ദ്രീകരിച്ചുള്ള സംഘമാണ് മധ്യസ്ഥർ ചമഞ്ഞ് പ്രതിയിൽ നിന്നും ഇരയിൽ നിന്നും പണം തട്ടാൻ ശ്രമിച്ചത്. വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിക്ക് മേൽ സമ്മർദ്ദമുണ്ടെന്നും കേസ് ഒതുക്കിതീർക്കാൻ ശ്രമം നടക്കുന്നുവെന്നും ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സിഡബ്ല്യുസി ചെയർമാൻ കുട്ടിയുടെ മൊഴിയെടുക്കുകയും പരാതി ഡിവൈഎസ്‌പിക്ക് കൈമാറുകയും ചെയ്‌തു. സമ്മർദ്ദമുണ്ടെന്നും വളാഞ്ചേരി പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
വളാഞ്ചേരി നഗരസഭയിലെ ഇടത് കൗണ്‍സിലർ ഷംസുദ്ദീൻ പെൺകുട്ടിയെ പീഡിപ്പിച്ചതായി സഹോദരിയാണ് പൊലീസിൽ പരാതി നൽകിയത്. കേസിൽ പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 29 ന് പരിഗണിക്കാനിരിക്കെയാണ് സഹോദരിയെ സ്വാധീനിച്ച് മൊഴി മാറ്റാൻ ശ്രമം നടക്കുന്നത്. അതേ സമയം മൊഴി മാറ്റാൻ ബന്ധുക്കളിൽ നിന്ന് തന്നെ സമ്മർദ്ദമുണ്ടെന്ന് വ്യക്തമായിട്ടും സിഡബ്ല്യുസി ചെയർമാൻ കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാണെന്നും ആരോപണമുണ്ട്.