തൃശൂർ: മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൻ്റെ രണ്ടാംഘട്ടം ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ രാജൻ. പുനരധിവാസത്തിൽ ഒരുതരത്തിലുമുള്ള വൈകലുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. 'രണ്ടര മാസക്കാലത്തെ കോടതിയുടെ വഴികൾ ഒഴിച്ചാൽ വേറെ ഒരു തരത്തിലുള്ള വൈകലും അവിടെയില്ല.
ദുരന്തബാധിതർക്ക് എന്തു പ്രശ്‌നമുണ്ടെങ്കിലും നേരിട്ട് സർക്കാരിനോട് സംസാരിക്കാം. അവർക്ക് അഭിപ്രായം പറയാനുള്ള സൗകര്യം കൊടുക്കാം. സമരം ചെയ്യാനുള്ള അവകാശം ജനാധിപത്യപരമാണ്. സമരം ചെയ്യുന്നതിനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ സർക്കാരില്ല. വിഷയത്തിൽ കൃത്യമായ നിലപാട് സർക്കാരിനുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നെടുമ്പാല എസ്റ്റേറ്റിൽ പോകുന്നുണ്ടെങ്കിൽ 10 സെൻ്റ് ഭൂമി, എലെസ്ട്രോൺ എസ്റ്റേറ്റിലേക്ക് പോവുകയാണെങ്കിൽ അഞ്ച് സെൻ്റ് ഭൂമി എന്നത് കട്ടായമായി നിശ്ചയിച്ചതല്ല. ഭൂമിയുടെ ലഭ്യത അനുസരിച്ചാണ് ആ കാര്യത്തിൽ തീരുമാനമെടുക്കുക. പരമാവധി ഭൂമി കൊടുക്കണമെന്നാണ് സർക്കാരിൻ്റെ നിർദേശം.
അനാവശ്യ വിവാദങ്ങളിലേക്ക് പോകരുത്. 2025 - 26 വർഷത്തിൽ തന്നെ നിർമാണ പ്രവൃത്തി പൂർത്തിയാക്കി വീട് കൈമാറാനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ആരോടും തർക്കമോ തകരാറോ ഇല്ല. വീട് എല്ലാവർക്കും ലഭ്യമാക്കും. വീടിൻ്റെ എണ്ണം സർക്കാർ ഒരു സ്ഥലത്ത് അന്തിമപ്പെടുത്തിയിട്ടില്ല. 242 പേരുടെ പട്ടിക പ്രഖ്യാപിച്ചതിൽ ഒരു പരാതിയും വന്നിട്ടില്ല.
ഏത് കാറ്റഗറിയിൽ ആരാണ് പെടാത്തതെന്ന് എന്ന് പറഞ്ഞാൽ പരിശോധിച്ച് ഉൾപ്പെടുത്തുന്നതായിരിക്കും. ദുരന്തബാധിതർക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സർക്കാരിൻ്റെ മുന്നിൽ വരട്ടെ. ആ പരാതികൾ എത്രനേരം വേണമെങ്കിലും കേൾക്കാൻ തയ്യാറാണ്. കേരളം എല്ലാവരെയും ഉൾക്കൊള്ളാവുന്ന നടപടിക്രമത്തിലൂടെ പോകുന്നതായിരിക്കുമെന്നും' മന്ത്രി പറഞ്ഞു.