മലപ്പുറം: നിലമ്പൂർ (Nilambur) വടപുറത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി കാട്ടുപോത്തിറങ്ങി (wild buffalo attack). നിലമ്പൂർ-മഞ്ചേരി പാതയുടെയും നിലമ്പൂർ-വണ്ടൂർ പാതയുടെയും സംഗമസ്ഥലമായ വടപുറം അങ്ങാടിയിലാണ് പട്ടാപ്പകൽ കാട്ടുപോത്ത് ഇറങ്ങിയത്. മേഖലയിലെ തിരക്കേറിയ പാതകൾ മുറിച്ചു കടന്ന കാട്ടുപോത്ത് അങ്ങാടിക്കടുത്തുള്ള പലയിടങ്ങളിലും നിലയുറപ്പിച്ചു. വനപാലകരുടെയും സന്നദ്ധ സേവകരുടെയും നാട്ടുകാരുടെയും രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ തിരികെ കാടുകയറ്റിയത്.
എടക്കോട് വനമേഖലയിൽ നിന്ന് ചാലിയാർ പുഴ കടന്ന് താളിപ്പൊയിൽ മേഖലയിലാണ് കാട്ടുപോത്ത് ആദ്യം എത്തിയത്. തുടർന്ന് തോട്ടം മേഖലയിലൂടെ കടന്ന് വടപുറം അങ്ങാടിയിൽ എത്തി. കണിയന്തറ തോമസ് ചെറിയാന്‍റെ കൃഷിയിടത്തെത്തിയ കാട്ടുപോത്ത് പിന്നീട് ടൗൺ ജുമാമസ്‌ജിദിന് സമീപത്തെ സ്ഥലത്തേക്ക് നീങ്ങി. നിലമ്പൂർ-മഞ്ചേരി പാത കടന്ന് ന്യൂ ലൈഫ് ആശുപത്രിക്ക് സമീപത്തു കൂടി വടപുറം അങ്കണവാടിക്കടുത്ത് എത്തി.
ജനവാസ മേഖലയിൽ നിന്ന് അകറ്റാൻ ശ്രമങ്ങൾ തുടരവേ നിലമ്പൂർ-വണ്ടൂർ പാതയിലൂടെ കമ്പനിക്കുന്നിൽ നിലയുറപ്പിച്ചു. വനപാലകരും സന്നദ്ധ സേവകരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും ബഹളം വച്ചും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് കാട്ടുപോത്ത് തിരികെ വനമേഖലയിലേക്ക് കടന്നത്. എടക്കോട് വനമേഖലയിലേക്ക് കാട്ടുപോത്ത് കയറിയതായി വനപാലകർ സ്ഥിരീകരിച്ചു.
കാട്ടാന ശല്യവും ഇവിടെ രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. ജനവാസ മേഖലയോട് ചേർന്ന കൃഷിയിടങ്ങളിൽ പലപ്പോഴും കാട്ടാന നാശനഷ്‌ടം വരുത്താറുണ്ടെന്നും പരാതിയുണ്ട്.