മലപ്പുറം: കുടുംബവഴക്കിനെ തുടർന്ന് വഴിക്കടവ് പുളിക്കലങ്ങാടിയില്‍ നടന്ന സംഘർഷത്തില്‍ ഒൻപത് പേർക്ക് പരിക്ക്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പുളിക്കലങ്ങാടി തമ്പലക്കോടൻ സൈതലവിയെ (48) മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കുറുമ്പലങ്ങോട് മാതയിലാണ് സംഭവം. സംഘർഷത്തില്‍ സൈതലവിയുടെ ഭാര്യ സൗദത്ത് (40), മകള്‍ ഷഹന (22), ബന്ധുവായ സുഹൈര്‍ പിലാക്കോടന്‍ (20), ഷെഹില്‍ തമ്പലക്കോടന്‍ (20), കുറുമ്പലങ്ങോട് തെച്ചിയോടന്‍ മുഹമ്മദ് (58), ഭാര്യ മറിയ(50), മക്കളായ അളഹര്‍ (30), സഹോദരന്‍ മുബാറക്ക് (26) എന്നിവര്‍ക്കാണ് പരിക്കേറ്റു.
സൈതലവിയുടെ മകൾ ഷഹനയും ഭർത്താവ് അളഹറും തമ്മിലുള്ള കുടുംബ തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മകനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് അളഹറിന്‍റെ വീടിന് മുന്നില്‍ സമരത്തിലിരുന്ന ഷഹനയെ അളഹറിന്‍റെ സഹോദരൻ മുബാറക് വയറ്റില്‍ ചവിട്ടിയത് ഷഹനയുടെ കുടുംബം ചോദ്യം ചെയ്യാൻ എത്തിയതാണ് സംഘർഷമുണ്ടാക്കിയത്.
നാല് മാസം ഗർഭിണിയായ ഷഹനയെ അക്രമിച്ചത് അറിഞ്ഞ് പിതാവ് സൈതലവിയും ബന്ധുക്കളും അളഹറിന്‍റെ വീട്ടില്‍ ചോദിക്കാൻ എത്തുകയായിരുന്നു. ഷഹനയുടെ പിതാവ് സൈതലവിയെ കോടാലി കൊണ്ട് വെട്ടുകയും കത്തി കൊണ്ട് കുത്തിയും മുബാറക്ക് പരിക്കേല്‍പ്പിച്ചെന്ന് സൈതലവിയുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കമ്പി ഉള്‍പ്പെടെ മാരക ആയുധങ്ങളുമായി സൈതലവിയും കൂട്ടരും ആക്രമിക്കുകയായിരുന്നുവെന്ന് അളഹറിന്‍റെ ബന്ധുക്കളും ആരോപിച്ചു.
ആറ് വര്‍ഷം മുന്‍പാണ് വഴിക്കടവ് സ്വദേശിനിയായ ഷഹനയെ അളഹര്‍ വിവാഹം കഴിച്ചത്. ഇവര്‍ക്ക് നാലും രണ്ടും വയസുള്ള രണ്ട് കുട്ടികള്‍ ഉണ്ട്. ഇപ്പോള്‍ നാലു മാസം ഗര്‍ഭിണിയുമാണ്. നാല് വയസുകാരനായ മകനെ വിട്ടുകിട്ടണമെന്നാണ് ഷഹനയുടെ ആവശ്യം. ഇവര്‍ തമ്മില്‍ പോത്തുകല്‍ സ്‌റ്റേഷനില്‍ നിലവില്‍ കേസുണ്ടെന്ന് ഇരുകൂട്ടരും പറയുന്നു.