മലപ്പുറം: ഇന്ത്യയുടെ അടിസ്ഥാന പ്രമാണമായ ഭരണഘടനയെ ആർക്കും തകർക്കാനാവില്ലെന്ന് കപിൽ സിബൽ എംപി. മോദി സർക്കാർ ഇന്ത്യയിലെ ജുഡീഷ്യറിയേയും മാധ്യമങ്ങളെയും പൊലീസിനേയും തുടങ്ങി എല്ലാറ്റിനേയും അവരുടെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നു. കേരളാ ഗവർണർ മന്ത്രിസഭയെ നിയന്ത്രിക്കുവാൻ ശ്രമിക്കുകയാണ്. ഫക്കറുദ്ദിൻ അഹമ്മദിന്റെ കുടുംബത്തിന് പോലും പൗരത്വമില്ലാത്ത അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും കപിൽ സിബൽ പെരിന്തൽമണ്ണയിൽ പറഞ്ഞു.
ഇന്ത്യയിലെ യൂണിവേഴസിറ്റികളുടെ ഘടന തകർക്കുകയാണ് മോദി സർക്കാർ. പൊലീസിനെ ഉപയോഗിച്ച് ക്യാമ്പസുകളിൽ സമാധാനപരമായി സമരങ്ങൾ നടത്തുന്ന വിദ്യാർഥികള ക്രൂരമായി മർദ്ദിക്കുകയും അവിടങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെ എൻ യു ഇന്ത്യയിലെ മികച്ച സർവകലാശാലയാണ്. അവിടെ നിന്ന് മികച്ച ഒരു നേതൃത്വം തന്നെ ഉണ്ടാകുന്നുണ്ട്. എന്നാൽ ഇതാണ് അവരെ ഭയപ്പെടുത്തുന്നത്.
മോദി സർക്കാർ ആരേയും കേൾക്കാൻ ശ്രമിക്കില്ലെന്നും ചിലരെ പൗരൻമാരല്ലാതാക്കുകയും ചെയ്യുന്നുവെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു. ഞാനും ഒരു അഭയാർഥിയാണ്. കാരണം എന്റെ പിതാവ് പാകിസ്ഥാനിലെ ലഹോറിലാണ്. ഫക്കറുദ്ദീൻ അഹമ്മദിന്റെ കുടുംബത്തിന് പോലും ഇവിടെ പൗരത്വം ലഭിച്ചിട്ടില്ല. കാരണം അവർക്ക് പോലും അതിനുള്ള രേഖകൾ കാണിക്കാൻ സാധിച്ചിട്ടില്ല. ഇതാണ് ഇന്ത്യയിൽ ഇന്ന് ഉടലെടുക്കുന്ന മഹാദുരന്തമെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തൽമണ്ണ ജാമിഅ നൂരിയ്യ അറബിയ്യയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി എം പി, അബ്‌ദുൽ വഹാബ് എം പി, പ്രഫസർ ആലി കുട്ടി മുസ്ലിയാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.