മലപ്പുറം: ജില്ലയില്‍ 395 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. 240 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി.
സമ്പര്‍ക്കത്തിലൂടെ 377 പേര്‍ക്ക് വൈറസ് ബാധിച്ചു. ഇതില്‍ 11 ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 13 പേര്‍ക്ക് ഉറവിടമറിയാതെയും 364 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 2,818 പേരാണ് രോഗബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയിൽ ഇതുവരെ 6,929 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,883 പേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആകെ നിരീക്ഷണത്തിലുള്ളത് 41,934 പേരാണ്.
അതിനിടെ ജില്ലയില്‍ 240 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേയ്ക്ക് മടങ്ങി. സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ഇതുവരെ 4,081 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.