മലപ്പുറം: കുറഞ്ഞ വിലക്ക് സ്വർണം നൽകാമെന്ന് തെറ്റിധരിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. താനൂർ കരിങ്കപ്പാറ നാൽക്കവലയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ സജീം ഇബ്രാഹിം (42), ഷീജ (42) എന്നിവരെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തൂത സ്വദേശി കണ്ടപ്പാടി മോഹൻലാൽ നൽകിയ പരാതിയിലാണ് പ്രതികൾ പിടിയിലായത്.
അസം സ്വദേശികളുടെ കൈവശം രണ്ട് കിലോ സ്വർണം ഉണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. സ്വർണം കൈയിലുള്ള അസം സ്വദേശികളെ പരിചയപ്പെടുത്തിതരാമെന്ന് പറഞ്ഞ് പരാതിക്കാരനോട് രണ്ടര ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഇവർ പോസ്റ്റ് ചെയ്യുന്ന വിഡിയോ കണ്ട് എത്തുന്നവരെ വിശ്വസിപ്പിക്കാൻ 916 സ്വർണത്തിന്റെ ഒരു ഗ്രാമിൽ താഴെയുള്ള ചെറിയ തുണ്ട് നൽകും. സ്വർണക്കടയുടെ വ്യാജ വിഡിയോയും മറ്റും പ്രചരിപ്പിക്കുകയും ചെയ്യും. എത്തുന്ന ആളുകൾ ചെറിയ തുണ്ട് സ്വർണം പരിശോധിക്കുമ്പോൾ യഥാർഥമാണെന്ന് മനസിലാക്കുകയും സ്വർണം വാങ്ങാമെന്ന് ഉറപ്പിക്കുകയും ചെയ്യും. പിന്നീട് കൊണ്ടുവരുന്ന സ്വർണം വ്യാജമാണോ അല്ലയോ എന്ന് നോക്കാൻ അവസരം നല്കാതെ പണം വാങ്ങി കൈമാറുകയാണ് സംഘത്തിൻ്റെ രീതി.
രണ്ടര കിലോ സ്വർണത്തിന് 10 ലക്ഷം രൂപ മാത്രമാണ് വിലയെന്നും ഇത് മറിച്ചു വിറ്റാൽ കോടികൾ ലഭിക്കുമെന്നുമാണ് സംഘം പറയുന്നത്. കോടികൾ ലഭിക്കുമെന്ന ധാരണയിലാണ് പലരും ചതിയിൽ പെടുന്നത്. നേരത്തെ സമാനമായ രീതിയിൽ വഞ്ചിക്കപ്പെട്ടിട്ടുള്ളതിനാൽ പരാതിക്കാർ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുകയായിരുന്നു. ഇതോടെ പ്രതികൾക്ക് തട്ടിപ്പ് സംഘങ്ങളായ പല അസം സ്വദേശികളുമായി ബന്ധമുണ്ടെന്നും അവരുടെ ഏജൻ്റുമാരാണെന്നും മനസിലാവുകയായിരുന്നു. തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്ക് ആളുകളെ എത്തിച്ചു നൽകുകയാണ് പ്രതികൾ ചെയ്തിരുന്നതെന്ന് താനൂർ പൊലീസ് പറഞ്ഞു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.