മലപ്പുറം: വനസംരക്ഷണം ജീവന്‍റെ നിലനിൽപ്പിന് അനിവാര്യമാണെന്ന് മന്ത്രി കെ. രാജു. നഗര വനപദ്ധതി സംസ്ഥാനതല ഉദ്ഘാടനവും നിലമ്പൂർ നഗര വനത്തിലെ തൈ നടീലിന്‍റെ ഉദ്ഘാടനവും 26-മത് സംസ്ഥാന വനം കായിക മേളയുടെ സ്മരണിക പ്രകാശനവും മന്ത്രി നിർവഹിച്ചു. കരിമ്പുഴ വന്യ ജീവി സങ്കേതത്തെ കുറിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ ഈ മേഖലയിൽ രണ്ട് ആദിവാസി കോളനികളാണുള്ളത്. ഇവരുടെ വാസസ്ഥലം ഒഴിവാക്കിയാണ് വന്യ ജീവി സങ്കേതമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പി.വി.അൻവർ എം.എൽ.എ അധ്യക്ഷനായി. പി.വി അബ്ദുൾ വഹാബ് എം.പി, പാലക്കാട് ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി പ്രമോദ്, വനം വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആഷാ തോമസ്, പ്രിൻസിപ്പൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സുരേന്ദ്രകുമാർ, പാലക്കാട് വൈൽഡ് ലൈഫ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദൻ. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, വാർഡ് കൗൺസിലർ പി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.