മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലയിൽ പൊലീസിന്‍റെ നേതൃത്വത്തിൽ കർശന പരിശോധനയാണ് നടത്തുന്നത്. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനടക്കം പുറത്തിറങ്ങുന്നവരെല്ലാം റേഷന്‍ കാര്‍ഡ് കയ്യില്‍ കരുതണമെന്നാണ് മലപ്പുറം ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. റേഷന്‍ കാര്‍ഡ് നമ്പറിന്‍റെ അവസാന അക്കം അനുസരിച്ച് മാത്രമാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങാന്‍ അനുമതിയുണ്ടാവുക. തിങ്കള്‍, ബുധന്‍, വെള്ളി - റേഷന്‍ കാര്‍ഡിന്‍റെ അവസാനം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്ക് പുറത്തിറങ്ങാം. ചൊവ്വ, വ്യാഴം, ശനി - റേഷന്‍ കാര്‍ഡിന്‍റെ അവസാനം ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്ക് പുറത്തിറങ്ങാമെന്നും ഉത്തരവില്‍ പറയുന്നു.
ALSO READ:കൊവിഡ് ബാധിതയായ നഴ്സിനെ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടു; റോഡരികിൽ നിന്നത് ഒരു മണിക്കൂര്‍
പരമാവധി വീടുകളില്‍ തന്നെ കഴിയാനാണ് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. ചികിത്സാ ആവശ്യങ്ങള്‍ക്കും മരണം, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് മാത്രമാണ് യാത്രാ അനുമതിയുള്ളത്. ഇതല്ലാതെ പുറത്തിറങ്ങുന്നവരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും അതത് ഇടങ്ങളിലെ ആര്‍.ആര്‍.ടികളും നിരീക്ഷിച്ചു വരുന്നു. ജില്ലയിലെ ഉള്‍പ്രദേശങ്ങളിലെ റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. യാത്രാ അനുമതിയുള്ള റോഡുകളില്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമായി നടക്കുന്നു. കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന വാഹന യാത്രികരെ മാത്രമാണ് ഓരോ പരിശോധനാ കേന്ദ്രങ്ങളിലും കടത്തി വിടുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട്.
ALSO READ:സംസ്ഥാനങ്ങളില്‍ രണ്ട്കോടിയിലധികം വാക്സിന്‍ ഡോസുകള്‍ സ്റ്റോക്കുണ്ടെന്ന് കേന്ദ്രം
നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനും കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ വീടുകളില്‍ നിന്നു പുറത്തിറങ്ങുന്നത് പരിശോധിക്കാനും ഡ്രോണ്‍ സംവിധാനം വരെ പൊലീസ് ഉപയോഗിക്കുന്നുണ്ട്. ദേശീയപാതയിലൂടെ പോകുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ മലപ്പുറത്ത് നിര്‍ത്തരുത്. ചരക്ക് വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താം. ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവര്‍ത്തിക്കാം. റേഷന്‍ കട, ഭക്ഷ്യ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ രണ്ട് മണിവരെ മാത്രമേ ഉണ്ടാകൂ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കു പുറമെ ഭക്ഷണ ശാലകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമാണ് നടക്കുന്നത്.