മലപ്പുറം : മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയത് കരിങ്കൽ കഷണംകൊണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി. മഞ്ചേരി സി.ഐ അലവിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഒന്നാം പ്രതി ഷുഹൈബിന്‍റേതാണ് ഈ മൊഴി.
തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്‌ദുല്‍ മജീദ് എന്നിവര്‍ നേരത്തെ പൊലീസിന്‍റെ പിടിയിലായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് അബ്‌ദുള്‍ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്.
ALSO READ | മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകം: മുഖ്യപ്രതി തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍
വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്‌ദുള്‍ ജലീല്‍ ബുധനാഴ്ച രാത്രിയാണ് മരിച്ചത്. പയ്യനാട് താമരശേരിയില്‍ വച്ച് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോഴാണ് ജലീല്‍ ആക്രമിക്കപ്പെട്ടത്.
തലയ്‌ക്കും നെറ്റിയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. കാറിന്‍റെ പിറകുവശത്തെ ചില്ല് ആക്രമികള്‍ തകര്‍ത്തു. ജലീലിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുസ്‌ലിം ലീഗ് അംഗമാണ് പിടിയിലായ ഒന്നാം പ്രതി ഷുഹൈബ്.