മലപ്പുറം: കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കേ മുണ്ടേരി ഇരുട്ട് കുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച തൂക്ക് പാലം തകർച്ചയിലേക്ക്. പാലം തകർന്നാൽ ഇരുന്നൂറോളം ആദിവാസി കുംടുംബങ്ങൾ വനത്തിനുള്ളിൽ ഒറ്റപ്പെടും. മുണ്ടേരി വനമേഖലയിലെ ആദിവാസി കുടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായിരുന്നു ഇരുട്ട് കുത്തി കടവിൽ ഉള്ള തൂക്ക് പാലം.
മഴ പെയ്യുന്നതോടെ പാലം ഒലിച്ചു പോകും. വേനൽ മഴയിൽ പാലത്തിനൊപ്പം വെള്ളം എത്തിയെങ്കിലും വെള്ളത്തിന്‍റെ ഒഴുക്കിന്‍റെ ശക്തി കുറഞ്ഞതിനാലാണ് പാലം ഇപ്പോഴും നിലനിൽക്കുന്നത്. ചാലിയാർ പുഴക്ക് കുറുകെ 1.20 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പാലം കഴിഞ്ഞ പ്രളയത്തിൽ ഒലിച്ച് പോയതോടെയാണ് മുൻ ജില്ല കലക്ടർ ജാഫർ മാലിഖ് പ്രത്യേക താല്‍പര്യമെടുത്ത് ജില്ലയിലെ റവന്യൂ ജീവനക്കാരുടെ സഹായ സഹകരണത്തോടെ ഈ തൂക്ക് പാലം നിർമ്മിച്ചത്.