മലപ്പുറം: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നായ സിഡിഎംഎയുമായി അസം സ്വദേശി അറസ്റ്റിൽ. വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അസം സ്വദേശി ഷാജഹാൻ അലി (35) പിടിയിലായത്. രണ്ട് കിലോ കഞ്ചാവും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. ഒരു ഗ്രാം വീതമുള്ള 85 കുപ്പികളിലായാണ് സിഡിഎംഎ കണ്ടെത്തിയത്.
വാണിയമ്പലം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മയക്കുമരുന്ന് ഇയാളുടെ പക്കലുള്ള ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
സിഡിഎംഎ ഒരു ഗ്രാമിന് അന്താരാഷ്ട്ര മാർക്കറ്റിൽ 4,000 രൂപയോളം വരും. മഞ്ചേരിക്കടുത്ത് പശു ഫാമിൽ ജോലിക്കാരനായ ഇയാൾ ഇതിനു മുമ്പും മയക്കുമരുന്നു കടത്തിയിട്ടുണ്ടൊ എന്നു അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സഹായികളായി മറ്റാരെങ്കിലുമുണ്ടൊ എന്നും അന്വേഷണം നടത്തുന്നുണ്ട്. കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എംഒ വിനോദ്, പ്രിവന്‍റീവ് ഓഫീസർമാരായ സുരേഷ് ബാബു.ആർ.പി, ശിബു.പി, അശോക്.പി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.