മലപ്പുറം: ഹോസ്റ്റലുകൾ കൊവിഡ് കെയർ സെന്‍ററുകൾ ആക്കിയതോടെ മലപ്പുറം നിലമ്പൂരിലെ ആദിവാസി വിദ്യാർഥികൾ ദുരിതത്തിൽ. എസ്എസ്എൽസി, ഹയർ സെക്കന്‍ററി വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്. പട്ടികവർഗ വികസന വകുപ്പിന്‍റെ കീഴിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ഹോസ്റ്റലുകൾ കൊവിഡ് കെയർ സെന്‍ററുകൾ ആക്കുന്നതോടെ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് താമസിക്കാൻ ഇടമില്ലാതായി.
ചുങ്കത്തറ,പോത്തുകല്ല്, പൂക്കോട്ടുംപാടം എന്നിവിടങ്ങളിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളാണ് കൊവിഡ് കെയർ സെന്‍ററുകളാക്കിയത്. ഇതോടെ പരീക്ഷ എഴുതാൻ വിദ്യാർഥികൾ കൊടും വനത്തിലൂടെ 16 കിലോമീറ്ററോളം സഞ്ചരിക്കണം. ട്രൈബൽ വകുപ്പിന്‍റെ സംരക്ഷണത്തിൽ സ്‌ക്കൂൾ ഹോസ്റ്റലുകളിൽ താമസിപ്പിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.