മലപ്പുറം: ആദിവാസികള്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള പദ്ധതി പാതിവഴിയില്‍. 'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതിയാണ് പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നത്. പദ്ധതിയുടെ കീഴില്‍ ആരംഭിച്ച വീടുകളുടെ നിര്‍മാണവും മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇതേ സ്ഥിതി തുടരുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.
ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം എച്ച് ബ്ലോക്കില്‍ മാത്രം പദ്ധതിക്ക് കീഴീല്‍ തുടങ്ങിയ 13 വീടുകളുടെ നിര്‍മാണമാണ് മുടങ്ങിയിരിക്കുന്നത്. പഞ്ചായത്തിലെ പെരുവമ്പാടം കോളനിയിൽ തകർന്ന് വീഴാറായ വീടുകളുള്ള കുടുംബങ്ങളുടെ പുനരധിവാസത്തിന് വേണ്ടി വാങ്ങിയ വീടുകളും താമസയോഗ്യമല്ല. രണ്ട് സ്വകാര്യ വ്യക്തികളിൽ നിന്നും ഏക്കറിന് 35 ലക്ഷം രൂപയെന്ന നിരക്കില്‍ രണ്ട് ഏക്കർ സ്ഥലമാണ് വീട് നിര്‍മിക്കാനായി വാങ്ങിയത്. കാട്ടാനകളുടെ വിഹാരകേന്ദ്രമായ പന്തീരായിരം വനത്തിൽ നിന്നും 200 മീറ്റർ മാത്രം അകലെയാണ് സ്ഥലം വാങ്ങിയതെന്നും നഗരത്തില്‍ പോലും ഇല്ലാത്ത കൊള്ള വിലക്ക് ഈ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്നും മുന്‍പ് തന്നെ ആരോപണമുയര്‍ന്നിരുന്നു. ഭൂമി കച്ചവടത്തിൽ ഉദ്യോഗസ്ഥർക്ക് കമ്മീഷന്‍ ഇനത്തില്‍ വൻ തുക കിട്ടിയെന്നും ആക്ഷേപമുണ്ട്.
ഒരു വീടിന് നാല് ലക്ഷം രൂപയാണ് വകയിരുത്തിയത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പദ്ധതിയുടെ പ്രയോജനം ലഭിക്കാതെ അനേകം പേരാണുള്ളത്. എച്ച് ബ്ലോക്കിൽ വീട് ലഭിച്ചിട്ടും പണി പൂർത്തിയാകാത്തതിനാല്‍ പൊട്ടിപൊളിഞ്ഞ വീടിന്‍റെ മുറ്റത്താണ് ഒരു കുടുംബം താമസിക്കുന്നത്. പദ്ധതിയുടെ തുടര്‍ നടത്തിപ്പിന് വേണ്ടി നിലമ്പൂർ ഐറ്റിഡിപിയെ സമീപിക്കുമ്പോള്‍ ഫയൽ നോക്കാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് പ്രൊജക്ട് ഓഫീസര്‍ സ്വീകരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. പദ്ധതിയിനത്തില്‍ 1.60 കോടി രൂപയാണ് നിലമ്പൂർ ഐറ്റിഡിപി ചിലവഴിച്ചിരിക്കുന്നത്. വീട് നിർമാണം സ്വയം ഏറ്റെടുത്ത സുകുമാരനെന്ന വ്യക്തിക്ക് മൂന്നാം ഗഡു ലഭിച്ചില്ലെന്നും പരാതിയുണ്ട്.