കോഴിക്കോട് : എസ്എഫ്ഐ - ഗവർണർ പോരിനിടെ കാലിക്കറ്റ് സർവകലാശാലയിൽ ഇന്ന് ആരിഫ് മുഹമ്മദ് ഖാൻ പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് നാല് മണിക്ക് 'ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. കാലിക്കറ്റ് സർവകലാശാല സനാതന ധർമ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത് (SFI Protest Against Arif Mohammed Khan).
പാസ് ഉള്ളവർക്കാണ് പരിപാടിയിലേക്ക് പ്രവേശനം. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു. ആർഎസ്എസ് ബിജെപി നേതാക്കളുൾപ്പടെ സെമിനാറിൽ പങ്കെടുക്കും. ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല ക്യാമ്പസ് (SFI Banner Against Governor).
പൊലീസിനെ ഉപയോഗിച്ച്, ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തിയതോടെ ഗവർണറുടെ തുടർ നീക്കം എന്തായിരിക്കും എന്നത് ഏവരും ഉറ്റുനോക്കുകയാണ്. അതേസമയം ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്ന് ഡിവൈഎഫ്‌ഐയും പ്രതിഷേധം ശക്തമാക്കുന്നുണ്ട്. 'സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള' എന്ന മുദ്രാവാക്യമുയര്‍ത്തി 2,000 കേന്ദ്രങ്ങളില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധ ബാനറുകള്‍ ഉയര്‍ത്തുമെന്നും ഡിവൈഎഫ്‌ഐ നേതാക്കൾ അറിയിച്ചു (DYFI Protest Against Arif Mohammed Khan).