കോഴിക്കോട്: കോഴിക്കോട് നാദാപുരത്തെ മുഹമ്മദ് അസ്‌ലഹിൻ്റെ (21) തിരോധാനത്തിന് മൂന്നാണ്ട്. മകൻ്റെ തിരോധാനത്തിൽ പ്രതീക്ഷ കൈവിടാതെ കഴിയുകയാണ് പിതാവ് അബ്‌ദുൽ അസീസും, മാതാവ് താഹിറയും. മകനെ തേടി ഈ കുടുംബം അലയാത്ത ദേശങ്ങളില്ല. പലരിൽ നിന്നും കേൾക്കുന്ന വിവരത്തിൻ്റ അടിസ്ഥാനത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി മകനെ തേടി പോയെങ്കിലും ശ്രമം വിഫലമായിരുന്നു.
ചെറിയ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന അസ്‌ലഹ് ഒരു തവണ വീട് വീട്ടിറങ്ങി അജ്‌മീറിൽ പോയിരുന്നു. കല്ലാച്ചിയിലെ സ്വകാര്യ കോളജിൽ ബികോം ഒന്നാം വർഷ വിദ്യാർഥിയായിരിക്കെയാണ് അസ്‌ലഹിനെ കാണാതായത്. വളയം പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കുടുംബം ജില്ലാ കലക്‌ടർ, പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയെങ്കിലും അന്വേഷണ പുരോഗതിയൊന്നും ഉണ്ടായില്ല. വളയം പൊലീസ് ബെംഗളൂരുവിലും മറ്റും അന്വേഷണം നടത്തുകയുണ്ടായി.
ഈയിടെ ചെന്നൈയിൽ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പൊലീസിൻ്റെ ഫലപ്രദമായ അന്വേഷണത്തിലൂടെ മകനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഓരോ ഫോൺ കോളുകൾ വരുമ്പോഴും തൻ്റെ മകൻ്റെതായിരിക്കുമെന്ന വിശ്വാസത്തിൽ ദിനങ്ങൾ എണ്ണി നീക്കുകയാണ് മാതാവ് താഹിറ.